പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിന് പരിസമാപ്തി

ഏഴുഘട്ടങ്ങളിലായി നടന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ വലിയ ജനപങ്കാളിത്തത്തോടെയാണ് വോട്ടെടുപ്പ് അവസാനിച്ചത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 900 ദശലക്ഷം വോട്ടര്‍മാരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 66 ശതമാനം വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജനാധിപത്യ സംവിധാനത്തില്‍ ഇന്ത്യ ഒരിക്കല്‍കൂടി അതിന്റെ ഊര്‍ജ്ജവും ശക്തിയും വിശ്വാസവും ലോക രാജ്യങ്ങള്‍ക്ക് മുമ്പില്‍ പ്രകടമാക്കി.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്കും ശക്തമായ പിന്തുണയും സൗകര്യങ്ങളുമാണ് തയാറാക്കി നല്‍കിയത്. മധ്യപ്രദേശിലെ ഇന്‍ഡോറിലെ മൂന്നു അടി മാത്രം ഉയരമുള്ള വിനിതാ ജെയിന്‍ സമ്മതിദാനാവകാശം ഉപയോഗിച്ചശേഷം അഭിമാനത്തോടെ തന്റെ വിരല്‍ത്തുമ്പിലെ മഷി ഉയര്‍ത്തികാട്ടിയത് ഒരിക്കലും മറക്കാനാവാത്ത അനുഭവം തന്നെയാണ്. ബീഹാറിലെ പാറ്റ്‌നയില്‍, ഒന്നായി ചേര്‍ന്നിരിക്കുന്ന ഇരട്ട സഹോദരിമാരായ സബയും ഫാരയും ആദ്യമായി തങ്ങളുടെ വോട്ടുകള്‍ വ്യക്തിഗതമായി ചെയ്തു. വിദേശത്തുള്ള ഇന്ത്യന്‍ വോട്ടര്‍മാര്‍ക്കും ഈ തെരഞ്ഞെടുപ്പ് പ്രചോദനം നല്‍കുന്ന ഒന്നായി മാറി. അവരില്‍ ഭൂരിപക്ഷവും അവരുടെ വോട്ട് വിനിയോഗിക്കാന്‍ നാട്ടില്‍ പറന്നെത്തി. ദിവസ വേതനക്കാര്‍ ഉള്‍പ്പെടെയുള്ള ധാരാളം ആളുകള്‍. അവരുടെ ജോലിസ്ഥലങ്ങളില്‍ നിന്നും അവധിയെടുത്ത് നാട്ടിലെത്തി വോട്ടവകാശം വിനിയോഗിച്ചു. ഇപ്പോഴത്തെ ഉയര്‍ന്ന വോട്ടിങ് ശതമാനം തെളിയിക്കുന്നത് ഒരു പക്ഷേ മുമ്പെങ്ങുമില്ലാത്ത വിധമുള്ള ബോധവത്ക്കരണത്തിന്റേയും പ്രചാരണത്തിന്റെയും ഒരു അംഗീകാരമാണ്. 85 ദശലക്ഷം പുതിയ വോട്ടര്‍മാരോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പിനുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് സംസാരിച്ചു.

എട്ട് സംസ്ഥാനങ്ങളിലെ 59 ലോക്‌സഭാ മണ്ഡലങ്ങളില്‍ അവസാന ഘട്ടത്തില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതോടെ 542 ലോക്‌സഭാ സീറ്റുകളിലേക്കുള്ള എല്ലാ ഘട്ടം തെരഞ്ഞെടുപ്പുകളും നടന്നു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം ദുരുപയോഗം ചെയ്തതിനാല്‍ തമിഴ്‌നാട്ടിലെ വെല്ലൂര്‍ മണ്ഡലത്തിലെ വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയിരുന്നു. രണ്ട് ആംഗ്ലോ ഇന്‍ഡ്യന്‍ പ്രതിനിധികളെ രാഷ്ട്രപതി ലോക്‌സഭയിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്യുന്നതോടെ ലോക്‌സഭയിലെ മൊത്തം അംഗബലം 545 ആയി മാറും.

ഹിമാചല്‍ പ്രദേശിലെ കിന്നൗറില്‍ 102 വയസ്സുള്ള ശ്യാം ശരണ്‍ നേഗി വോട്ടെടുപ്പില്‍ പങ്കെടുത്തുകൊണ്ട് വോട്ടിങ് പ്രചാരണത്തിന് മാറ്റുകൂട്ടി.  നേഗി ഒരു മുതിര്‍ന്ന പൗരന്‍ മാത്രമല്ല, ഇന്ത്യയിലെ ആദ്യത്തെ വോട്ടര്‍ കൂടിയായി പരിഗണിക്കപ്പെടുന്നു. 1951 ലെ തെരഞ്ഞെടുപ്പിലും അദ്ദേഹം വോട്ട് രേഖപ്പെടുത്തിയിരുന്നു. ഹിമാചല്‍ പ്രദേശ്, ബീഹാര്‍, പശ്ചിമബംഗാള്‍, പഞ്ചാബ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢിലെ  കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നിവയോടൊപ്പം ഹിമാചല്‍ പ്രദേശും ഏഴാം ഘട്ട വോട്ടെടുപ്പില്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള 918 സ്ഥാനാര്‍ത്ഥികളാണ് ഈ ഘട്ടത്തില്‍ മത്സരരംഗത്തുണ്ടായിരുന്നത്. അവസാനഘട്ടത്തില്‍ 10 ദശലക്ഷം വോട്ടര്‍മാരാണ് വോട്ടുചെയ്യാന്‍ യോഗ്യത നേടിയത്. 64 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരായ സ്ത്രീകളും പുരുഷന്മാരുടേയും ആനുപാതിക അന്തരം ഒമ്പതു ശതമാനമായിരുന്നു. അത് 2014 ല്‍ 1.4 ശതമാനമായി കുറഞ്ഞു. ഇപ്പോള്‍ ഇത് 0.4 ശതമാനമായി കുറഞ്ഞിരിക്കുന്നു. ചില സംസ്ഥാനങ്ങളില്‍ സ്ത്രീ വോട്ടര്‍മാര്‍ പുരുഷ വോട്ടര്‍മാരെ അപേക്ഷിച്ച് കുറവുമാണെന്നതും ഇവിടെ പ്രസ്താവ്യമാണ്.
38 ദിവസങ്ങള്‍ക്കുള്ളില്‍, വിവിധ കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റ് വകുപ്പുകളില്‍നിന്ന് ലക്ഷക്കണക്കിന് ആളുകളുടെ സഹായത്തോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പ് പ്രക്രീയ നടത്തിയത്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് നൂറുകണക്കിനു അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ സേവനവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പാക്കി. ഭയവും സ്വാധീനവും ഇല്ലാതെ തെരഞ്ഞെടുപ്പ് നടക്കണമെന്ന ആവശ്യത്തിലൂന്നിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിച്ചത്. പണം, മദ്യം കൂടാതെ മറ്റ് തരത്തിലുള്ള അനധികൃത പ്രവര്‍ത്തനങ്ങളൊന്നും നടക്കാതിരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജാഗരൂകരായിരുന്നു.  3,400 കോടി രൂപയുടെ നിരോധിത സാധനങ്ങളാണ് കമ്മീഷന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പിടിച്ചെടുത്തത്. ഇങ്ങനെ പിടിച്ചെടുത്ത വസ്തുവകകള്‍ കോര്‍പറേറ്റഡ് ഫണ്ടായി നിക്ഷേപിക്കുകയും അത് കേന്ദ്രബജറ്റില്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്യുന്നതും ശ്രദ്ധേയമാണ്.

രാജ്യത്തെ വോട്ടര്‍മാരും ഈ ഘട്ടത്തില്‍ പിന്തുണ അര്‍ഹിക്കുന്നു കാരണം 17 ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ഇത് ഒമ്പതാം തവണയാണ്  വോട്ടിങ്ങ് 60 ശതമാനം കടക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യ ഭരണ സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള അടിയുറച്ച വിശ്വാസം ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഉയര്‍ന്ന വോട്ടിങ് ശതമാനം.

ഈ മാസം 23 നാണ് വോട്ടെണ്ണല്‍. വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥിയെ മെഷീനില്‍ വരുന്ന രസീതുമായി ഒത്തുനോക്കി ഉറപ്പാക്കുന്ന വി.വി.പാറ്റെന്ന പുതിയ സംവിധാനം വോട്ടെടുപ്പില്‍ ഉപയോഗിച്ചു എന്ന ഒരു പ്രത്യേകതയും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുണ്ട്. അതിനാല്‍ ബാലറ്റിലൂടെ തെളിയിക്കപ്പെടുന്ന ഭരണമാണ് ഇന്ത്യയിലെന്നത് ഒരിക്കല്‍ കൂടി ഊട്ടി ഉറപ്പിച്ചാണ് 2019ലെ തെരഞ്ഞെടുപ്പും അവസാനിക്കുന്നത്.

സ്‌ക്രിപ്റ്റ് : മനീഷ് ആനന്ദ്, മുതിര്‍ന്ന പ്രത്യേക   ലേഖകന്‍, ന്യൂ ഇന്ത്യന്‍               
                       എക്‌സ്പ്രസ്സ്

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം