'ജി -7 ഉച്ചകോടിയിലേക്ക് ഇന്ത്യയ്ക്ക് ക്ഷണം'

ഫ്രാന്‍സില്‍ നടക്കാനിരിക്കുന്ന 45-ാ മത് ജി -7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ദക്ഷിണ ഫ്രാന്‍സിലെ ബിയാറിറ്റ്‌സില്‍ ഓഗസ്റ്റ് 24 മുതല്‍ 26 വരെയാണ് ജി-7 ഉച്ചകോടി നടക്കുന്നത്. പ്രത്യേക ക്ഷണിതാവ് ആയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഇന്ത്യയെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുള്ളത്. ഇന്ത്യയെ കൂടാതെ ഓസ്‌ട്രേലിയ, ചിലി, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളും പ്രത്യേക ക്ഷണിതാക്കള്‍ ആയിരിക്കും. ആഗോള സമൂഹത്തിനു മുന്നിലുള്ള വെല്ലുവിളികള്‍ സംബന്ധിച്ച് തുറന്ന ചര്‍ച്ചകള്‍ക്കായി ലോകത്തെ മുഖ്യ രാഷ്ട്ര നേതാക്കള്‍ സമ്മേളിക്കുന്ന വേദിയാണ് ജി -7. ആഗോള സാമ്പത്തിക രാഷ്ട്രീയ ശക്തിയായി വളര്‍ന്നു മുന്നേറുന്ന ഇന്ത്യയ്ക്കുള്ള അംഗീകാരമാണ് ഉച്ചകോടിയിലേക്കുള്ള ഈ ക്ഷണം. മാത്രമല്ല ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള തന്ത്ര പ്രധാന പങ്കാളിത്തത്തിന്റെ പ്രാധാന്യവും ഇതിലൂടെ മനസിലാക്കാം. കൂടാതെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ പലകാര്യങ്ങളിലുമുള്ള വ്യക്തിപരമായ യോജിപ്പും ഇതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.

പരിസ്ഥിതി സംരക്ഷണം, ആഗോളവല്‍ക്കരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതില്‍ ഇന്ത്യയ്ക്കുള്ള പ്രധാന പങ്ക് പ്രസിഡന്റ് മാക്രോണ്‍ ചൂണ്ടിക്കാട്ടുന്നു. 2015 ല്‍ പാരീസില്‍ നടന്ന ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഉച്ചകോടിയായ COP -21 നിടക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിഡ് ഹൊലെന്‍ഡും സംയുക്തമായി അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യം- ISA ക്ക് തുടക്കമിട്ടു. പിന്നീട് സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ 2017 ജൂണില്‍ നടന്ന അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തില്‍ സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി അവിടെ നിന്ന് നേരിട്ട് പാരീസിലെത്തി പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനെ സന്ദര്‍ശിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരീസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്‍മാറുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം വന്ന് ദിവസങ്ങള്‍ക്കകമാണ് പ്രധാനമന്ത്രി ഫ്രാന്‍സ് സന്ദര്‍ശിച്ചത്. എന്നാല്‍ പാരീസ് ഉടമ്പടിയിലെ പ്രതിജ്ഞാബദ്ധത തുടരുമെന്ന് ഇരു നേതാക്കന്മാരും അന്ന് പ്രഖ്യാപിക്കുകയുണ്ടായി. 2018 ല്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ ഈ ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിനായി ISA സ്ഥാപക സമ്മേളനം സംഘടിപ്പിക്കുകയുണ്ടായി.

ആഗോളവത്കരണം, കാലാവസ്ഥാവ്യതിയാനം എന്നിവയ്ക്കു പുറമേ ഭീകരവാദം സംബന്ധിച്ചും ഇരു നേതാക്കന്മാര്‍ക്കും ഒരേ കാഴ്ചപ്പാടാണുള്ളത്. ഇന്ത്യയും ഫ്രാന്‍സും ഒരുപോലെ ഭീകരവാദത്തിന്റെ ഇരകളാണ്. ഭീകരവാദത്തോട് ഒരു തരത്തിലും സഹിഷ്ണുത പുലര്‍ത്താന്‍ കഴിയാത്ത ഇരു രാജ്യങ്ങളും ഭീകരവാദം അമര്‍ച്ച ചെയ്യുന്നതിന് സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളുന്നുണ്ട്. ഭീകരവാദം സംബന്ധിച്ച് അന്താരാഷ്ട്ര സമ്മേളനം ചേരണമെന്ന് ഇക്കഴിഞ്ഞ എട്ടിന് മാലി ദ്വീപ് പാര്‍ലമെന്റില്‍ ശ്രീ.നരേന്ദ്രമോദി നല്‍കിയ ആഹ്വാനത്തെ ഫ്രാന്‍സ് പിന്തുണക്കുന്നു.

ആഗോള സമ്പത്തിന്റെ 58% കൈയാളുന്ന ലോകത്തെ ഏഴ് വികസിത രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി -7. കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, ഇംഗ്ലണ്ട്, അമേരിക്ക എന്നീ രാജ്യങ്ങളാണ് ജി-7 ല്‍ ഉള്‍പ്പെട്ടിട്ടുള്ളത്. യൂറോപ്യന്‍ യൂണിയനും ജി -7 ഉച്ചകോടിയില്‍ പ്രതിനിധാനം ചെയ്യുന്നു. 1975 ല്‍ ജി -6 രാഷ്ട്രങ്ങള്‍ ആയി തുടങ്ങിയ കൂട്ടായ്മ തൊട്ടടുത്ത വര്‍ഷം കാനഡയെക്കൂടി ഉള്‍പ്പെടുത്തി ജി-7 ആയി മാറുകയായിരുന്നു. 1997 ല്‍ റഷ്യയെക്കൂടി ഉള്‍പ്പെടുത്തി ജി-8 രാഷ്ട്രങ്ങളാക്കിയെങ്കിലും 2014 ല്‍ റഷ്യ-ക്രിമിയ വിഭജനത്തെത്തുടര്‍ന്ന് ആ രാജ്യത്തെ ഒഴിവാക്കി.

ജി -7 രാഷ്ട്ര കൂട്ടായ്മയുടെ ആവിര്‍ഭാവത്തിനുശേഷം ആഗോള രാഷ്ട്രങ്ങള്‍ വിവിധ മേഖലകളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യുകയും ആഗോള സാമ്പത്തിക - വ്യാപാര വികസനത്തിനും വളര്‍ച്ചയ്ക്കുമായുള്ള നയതീരുമാനങ്ങള്‍ കൈക്കൊണ്ടു വരികയും ചെയ്യുകയാണ്. ആഗോള സുരക്ഷ, ഊര്‍ജ്ജ നയങ്ങള്‍, സാമ്പത്തിക വളര്‍ച്ച തുടങ്ങിയവ ഏകോപിപ്പിക്കുന്നതില്‍ ജി-7 സുപ്രധാന വേദിയായി തുടരുകയാണ്. എന്നാല്‍ 1999 ല്‍ ജി-20 യുടെ ആവിര്‍ഭാവത്തോടെ ജി-7 ന്റെ നിലനില്‍പ് ചോദ്യം ചെയ്യപ്പെടുകയാണ്. തുടക്കത്തില്‍, ജി-20 വര്‍ഷത്തില്‍ രണ്ടു തവണയാണ് സമ്മേളിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ജി-20 ക്ക് വാര്‍ഷിക സമ്മേളനങ്ങളാണുള്ളത്. ഈ ചര്‍ച്ചയിലെല്ലാം ഇന്ത്യ സ്ഥിരമായി പങ്കെടുത്തുവരുന്നു. ഈ മാസം 28, 29 തീയതികളില്‍ ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംബന്ധിക്കും.

ഈ വര്‍ഷം ഓഗസ്റ്റിലെ ജി-7 ഉച്ചകോടിയില്‍ സംബന്ധിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നീട് ഫ്രാന്‍സിലേക്ക് ഉഭയകക്ഷി സന്ദര്‍ശനവും നടത്തും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജി-7 ഉച്ചകോടിയിലെ പ്രാതിനിധ്യം എന്തുകൊണ്ടും ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്ക് ഒരു മുതല്‍ക്കൂട്ടാവും. പ്രത്യേകിച്ചും അതിര്‍ത്തി കടന്നുള്ള ഭീകരവാദം, ആഗോള പരിസ്ഥിതി സംരക്ഷണം, ബഹുമുഖവും സമതുലിതവുമായ വ്യാപാരം പ്രോല്‍സാഹിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇത് പ്രതിഫലനങ്ങള്‍ ഉളവാക്കും.

സ്‌ക്രിപ്റ്റ് : അശോക് സജ്ജന്‍ഹര്‍

മുന്‍ നയതന്ത്രജ്ഞന്‍

വിവരണം : അനില്‍കുമാര്‍

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം