വളരുന്ന ഇന്ത്യ ചൈന സൗഹൃദം

ശ്രീ നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ, ഇന്ത്യ- ചൈന ബന്ധം സ്ഥിരത കൈവരിക്കാനാണ് സാധ്യത. അമേരിക്ക-ചൈന വ്യാപാര യുദ്ധം അന്താരാഷ്ട്ര തലത്തിലുണ്ടാക്കിയിരിക്കുന്ന അസ്ഥിരത ഇന്ത്യ-ചൈന ബന്ധത്തെ ബാധിക്കാനിടയില്ലെന്നാണ് കരുതപ്പെടുന്നത്. 2017-ല്‍ ഡൊക്‌ലാം പ്രശ്‌നം പരിഹരിച്ചതിനു ശേഷം ബന്ധം മെച്ചപ്പെടുത്താന്‍ ഇരുപക്ഷവും ശ്രമിച്ചിട്ടുണ്ട്. 2018-ലെ വുഹാന്‍ ഉച്ചകോടി ഇതിന്റെ പരിണിത ഫലമായിരുന്നു. വുഹാന്‍ ഉച്ചകോടിയും അനൗപചാരിക സംഭാഷണങ്ങളും പരസ്പര വിശ്വാസം വളര്‍ത്താന്‍ സഹായകമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഇന്ത്യ ചൈന ബന്ധത്തില്‍ പുരോഗതി ഉണ്ടാവുകയും ചെയ്തു. തുടര്‍ച്ചയായി നാലു തവണ വീറ്റോ ചെയ്ത ശേഷം ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുളള ഐക്യരാഷ്ട്രസഭാ നീക്കത്തെ പിന്തുണയ്ക്കാന്‍ ചൈന തീരുമാനിച്ചത് വുഹാന്‍ ഉച്ചകോടിയുടെ വിജയമായി കണക്കാക്കുന്നു. 

കിര്‍ഗിസ്ഥാനിലെ ബിഷ്‌കെക്കില്‍ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡന്റ് 

ഷി ജിന്‍ പിങും ഉഭയകക്ഷി ചര്‍ച്ച നടത്തി. ജൂണ്‍ 28, 29 തീയതികളില്‍ ഒസാക്കയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ വച്ച് ഇരു നേതാക്കളും വീണ്ടും കൂടിക്കാഴ്ച നടത്തും. ബ്രസീലില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലും, തായ്‌ലാന്റില്‍ നടക്കുന്ന പശ്ചിമേഷ്യന്‍ ഉച്ചകോടിയിലും ഇരു നേതാക്കളും വീണ്ടും കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്. 

ബന്ധങ്ങളിലെ പുരോഗതി നിലനിര്‍ത്താന്‍ അനൗപചാരിക ചര്‍ച്ചകള്‍ തുടരാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. ഒക്‌ടോബര്‍ 11-ന് വാരാണസിയില്‍ വച്ച് ഇരു നേതാക്കന്മാരും ചര്‍ച്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ പ്രസിഡന്റ് ഷിയും പ്രധാനമന്ത്രി മോദിയും തമ്മിലുളള വ്യക്തി ബന്ധം പ്രധാന പങ്കുവഹിക്കുന്നുണ്ട്. ബന്ധത്തില്‍ പുരോഗതിയുണ്ട് എന്നതിനാല്‍ അഭിപ്രായ വ്യത്യാസങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതായി എന്ന് അര്‍ത്ഥമാക്കേണ്ടതില്ല. ചൈനയുടെ ബെല്‍റ്റ് റോഡ് പദ്ധതിയെ ഇന്ത്യ അനുകൂലിക്കാന്‍ തയ്യാറായിട്ടില്ല എന്നത് ഇതിനുദാഹരണമാണ്. ബെല്‍റ്റ് റോഡ് ചര്‍ച്ചകളില്‍ പങ്കെടുക്കാത്ത മേഖലയിലെ ഏക രാജ്യമാണ് ഇന്ത്യ. ചൈന പാകിസ്ഥാനു നല്‍കുന്ന പിന്തുണയും ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയും ഇന്ത്യക്ക് അലോസരമുണ്ടാക്കുന്നുണ്ട്. പ്രത്യേക പ്രതിനിധിതല ചര്‍ച്ചകള്‍ക്ക് ശേഷവും അതിര്‍ത്തി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുമുണ്ട് ആണവ ദാതാക്കളുടെ കൂട്ടായ്മയില്‍ ഇന്ത്യയുടെ അംഗത്വത്തെ ഇപ്പോഴും ചൈന എതിര്‍ക്കുകയാണ്. അഭിപ്രായവ്യത്യാസങ്ങള്‍ തര്‍ക്കങ്ങളാകാതിരിക്കാന്‍ ഇരുപക്ഷവും തത്വത്തില്‍ ധാരണയിലെത്തിയിട്ടുണ്ട്. ചില വിവാദ വിഷയങ്ങളില്‍ സ്വന്തം വീക്ഷണം കാത്തു സൂക്ഷിക്കുമ്പോഴും ചൈനയുമായുളള ബന്ധത്തില്‍ ഇന്ത്യയുടേത് ഭാവാത്മക നിലപാടാണ്. അടിക്കടി നടക്കുന്ന ഉന്നതതല യോഗങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുളള പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ കാരണമാകുന്നുണ്ട്. ഇരുപക്ഷവും വിശാല ഉഭയകക്ഷി താല്പര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ ധാരണയായ ഭീകരവിരുദ്ധ നടപടികളില്‍ ഇരു രാജ്യങ്ങള്‍ക്കും യോജിപ്പാണ്. ചൈനയുടെ ആഗോള ബന്ധങ്ങളില്‍ അമേരിക്കയുടെ സ്വാധീനം സുപ്രധാനമാണ് അമേരിക്കയുമായുളള വ്യാപാരയുദ്ധവും ബെല്‍റ്റ് റോഡ് പദ്ധതി നടത്തിപ്പിലെ അസ്വസ്ഥകളും ഉണ്ടെങ്കിലും ലോക രാജ്യങ്ങളുമായി സൗഹൃദം നിലനിര്‍ത്താനുളള ശ്രമത്തിലാണ് ചൈന ഇന്ത്യയുടെ പങ്കാളിത്തമില്ലാത്ത ബെല്‍റ്റ് റോഡ് പദ്ധതിക്ക് മൊത്തം ഏഷ്യയെ പ്രതിനിധികരിക്കുവെന്ന് പറയാന്‍ സാധ്യമല്ല.


പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ഷീയും തമ്മില്‍ വാരാണസിയില്‍ വച്ച് നടക്കാനിരിക്കുന്ന കൂടിക്കാഴ്ച ഉഭയകക്ഷി ബന്ധങ്ങളെ കൂടുതല്‍ ഉയരത്തിലെത്തിക്കും. അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇരുപക്ഷവും നിയോഗിച്ചിട്ടുളള വിദഗ്ദ്ധര്‍ തമ്മിലുളള ചര്‍ച്ചകള്‍ കൂടുതല്‍ വ്യക്തതയോടെ തുടരാനാകും. ചൈനയുമായി ഇന്ത്യയ്ക്ക് വന്‍ വ്യാപാര കമ്മിയാണ് നിലനില്ക്കുന്നത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 5337 കോടി അമേരിക്കന്‍ ഡോളറാണ്. ചൈനയുടെ സഹായത്തോടെയുളള ഗദ്വാര്‍ തുറമുഖ വികസനവും അടിസ്ഥാന സൗകര്യ വികസന പദ്ധതികളും ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്.


2020 ല്‍ ഇന്ത്യ ചൈന നയതന്ത്ര ബന്ധത്തിന്റെ എഴുപതാം വാര്‍ഷികമാണ്. രണ്ടു ഏഷ്യന്‍ ഭീമന്‍മാരായ ഇന്ത്യയുടേയും ചൈനയുടേയും നേതാക്കള്‍ തമ്മിലുളള വ്യക്തിബന്ധം ഉഭയകക്ഷി ബന്ധങ്ങളെ മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷ. ദീര്‍ഘകാലമായി നിലനില്ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരവും ബന്ധങ്ങളില്‍ പുരോഗതിയും ഇതോടെയുണ്ടാകും .


തയ്യാറാക്കിയത് : സന ഹഷ്മി

പശ്ചിമേഷ്യ, യൂറേഷ്യ കാര്യങ്ങളിലെ വിദഗ്ധ

വിവരണം : നരേന്ദ്രമോഹന്‍

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം