ആകാശവാണി വാര്‍ത്താ വിശകലന വിദഗ്ദ്ധന്‍

പ്രധാനമന്ത്രിയായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ട ശ്രീ നരേന്ദ്രമോദിക്ക് കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് സുറോണ്‍ബെ ഷരിപോവിച്ച് ജീന്‍ബക്കോവിന്റെ അനുമോദനം. മെയ് 30 ന് ന്യൂഡല്‍ഹിയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കവെയാണ് ശ്രീ ജീന്‍ബക്കോവ് നരേന്ദ്രമോദിയെ അനുമോദിച്ചത്. ചടങ്ങില്‍ ബിംസ്റ്റെക്ക് രാജ്യങ്ങളിലെ ഭരണാധികാരികളോടൊപ്പം കിര്‍ഗിസ്ഥാന്‍ മൗറീഷ്യസ് രാഷ്ട്രത്തലവന്മാരും പങ്കെടുത്തിരുന്നു.

ഷാംഗ്ഹായ് സഹകരണ സംഘടനയുടെ നിലവിലെ അദ്ധ്യക്ഷസ്ഥാനം വഹിക്കുന്ന കിര്‍ഗിസ്ഥാന്‍, ഇന്ത്യയെ സംബന്ധിച്ചിടത്തോളം മധ്യേഷ്യയിലെ പ്രധാന പങ്കാളിയാണ്. സന്ദര്‍ശന വേളയില്‍ പ്രസിഡന്റ് ജീന്‍ബക്കോവ് ജൂണ്‍ 13 മുതല്‍ 15 വരെ കിര്‍ഗിസ്ഥാനില്‍ നടക്കുന്ന എസ്.സി.ഒ സമ്മേളനത്തിലേക്കും ഉഭയകക്ഷി ചര്‍ച്ചകള്‍ക്കുമായി ശ്രീ നരേന്ദ്രമോദിയെ ക്ഷണിച്ചു.

ഇന്ത്യയും കിര്‍ഗിസ്ഥാനും തമ്മില്‍ വര്‍ഷങ്ങളായി ഊഷ്മളമായ ബന്ധമാണുള്ളത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തതില്‍ ശ്രീ ജീന്‍ ബക്കോവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി അറിയിക്കുകയും കിര്‍ഗിസ്ഥാന്‍ സന്ദര്‍ശിക്കാനുള്ള അദ്ദേഹത്തിന്റെ ക്ഷണത്തില്‍ സന്തുഷ്ടി രേഖപ്പെടുത്തുകയും ചെയ്തു. കിര്‍ഗിസ്ഥാന്‍ സന്ദര്‍ശനത്തെ ഏറെ പ്രതീക്ഷയോടെയാണ് താന്‍ നോക്കിക്കാണുന്നതെന്നും ശ്രീ മോദി പറഞ്ഞു.
ചരിത്രപരമായി മദ്ധേഷ്യന്‍ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് നല്ല ബന്ധമാണുള്ളത്. പ്രത്യേകിച്ച് കിര്‍ഗിസ്ഥാനുമായി, മുന്‍ പ്രധാനമന്ത്രി
ശ്രീ രാജീവ്ഗാന്ധി 1985 ല്‍ കിര്‍ഗിസ്ഥാനിലെ ബിഷ്‌കെക്ക് സന്ദര്‍ശിച്ചിരുന്നു. 1991 ആഗസ്റ്റ് 31 ന് കിര്‍ഗിസ് റിപ്പബ്‌ളിക്കായതിനു ശേഷം ആ രാജ്യവുമായി 1992 മാര്‍ച്ച് 18 ന് തന്നെ ഇന്ത്യ നയതന്ത്രബന്ധം സ്ഥാപിച്ചു.

ഐക്യ രാഷ്ട്ര സംഘടനയുടെ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് കിര്‍ഗിസ്ഥാന്‍ പൂര്‍ണപിന്തുണ നല്‍കുന്നുണ്ട്. അതുപോലെതന്നെ ഷാംഗ്ഹായ് സഹകരണ സംഘടനയിലെ ഇന്ത്യയുടെ മുഴുവന്‍ സമയ അംഗത്വത്തിനും കിര്‍ഗിസ്ഥാന്‍ പിന്തുണ നല്‍കുന്നു. ഇരുരാജ്യങ്ങളും ഭീകര പ്രവര്‍ത്തനത്തിന്റെയും മയക്കുമരുന്ന് കടത്തിന്റെയും ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്നു. 1992 ല്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചശേഷം ഇരുരാജ്യങ്ങളും നിരവധി കരാറുകളില്‍ ഒപ്പുവച്ചിട്ടുണ്ട്. സാമ്പത്തിക വ്യാപാര സാംസ്‌കാരിക മേഖലകളിലെല്ലാം തന്നെ രണ്ടു രാജ്യങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി 2012 ജൂണ്‍ 10 മുതല്‍ 13 വരെ നടത്തിയ കിര്‍ഗിസ്ഥാന്‍ സന്ദര്‍ശനവേളയില്‍ ഇരു രാജ്യങ്ങളിലും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായി.

2013 ല്‍ ഷാംഗ്ഹായ് സഹകരണ സംഘടനയുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി വീണ്ടും കിര്‍ഗിസ്ഥാനിലെത്തുകയുണ്ടായി. സന്ദര്‍ശനവേളയില്‍ ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി, മംഗോളിയന്‍ പ്രസിഡന്റ് എല്‍ബഗ്‌ദോര്‍ഗ്, എസ്.സി.ഒ സെക്രട്ടറി ജനറല്‍ മസന്‍ട്‌സേവ് എന്നിവരുമായും വിദേശകാര്യമന്ത്രി ചര്‍ച്ച നടത്തി.

2015 ജൂലൈയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി കിര്‍ഗിസ്ഥാന്‍ സന്ദര്‍ശിക്കുകയുണ്ടായി. 20 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമായിരുന്നു ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കിര്‍ഗിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്. പ്രസിഡന്റ് അല്‍മാസ്ബക്ക്, സ്പീക്കര്‍ അസില്‍ബക്ക്, പ്രധാനമന്ത്രി റ്റെമിര്‍സറിയേവ് എന്നിവരുമായും ശ്രീ മോദി ചര്‍ച്ച നടത്തുകയുണ്ടായി. തുടര്‍ന്ന് അദ്ദേഹം കിര്‍ഗിസ്ഥാനിലെ ബയോമെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍, വിക്ടറി സ്‌ക്വയര്‍ എന്നിവിടങ്ങളും സന്ദര്‍ശിച്ചു. പ്രതിരോധം ഉള്‍പ്പെടെ വിവിധ കരാറുകളും ഒപ്പുവച്ചു. ഇരുരാജ്യങ്ങളിലെയും നേതാക്കള്‍ സംയുക്ത പ്രസ്താവനയും നടത്തുകയുണ്ടായി. ഇതിന്റെ തുടര്‍ച്ചയെന്നവണ്ണം 2016 ഡിസംബറില്‍ പ്രസിഡന്റായിരുന്ന അല്‍മാസ്ബക്ക് ഇന്ത്യ സന്ദര്‍ശിച്ചു.

2016-17 കാലഘട്ടത്തില്‍ ഇന്ത്യയും കിര്‍ഗിസ്ഥാനും തമ്മിലുള്ള വ്യാപാരം 24.98 ദശലക്ഷം യു.എസ് ഡോളറിന്റേതായിരുന്നു. കിര്‍ഗിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 22.06 ദശലക്ഷം യു.എസ്. ഡോളറിന്റേതും ഇന്ത്യയിലേക്ക് ഇക്കാലയളവില്‍ കിര്‍ഗിസ്ഥാന്‍
കയറ്റുമതി ചെയ്തത് 2.32 ദശലക്ഷം യു.എസ് ഡോളറിന്റെ ഉല്പന്നങ്ങളുമാണ്. പ്രധാനമായും തുണി, തുകല്‍ ഉല്‍പ്പന്നങ്ങള്‍, മരുന്ന്, തേയില എന്നിവയാണ് കിര്‍ഗിസ്ഥാന്‍ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്.

കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് ജീന്‍ ബക്കോവിന്റെ ന്യൂഡല്‍ഹി സന്ദര്‍ശനവും പ്രധാനമന്ത്രി നരേന്ദ്രമോദി നടത്താനിരിക്കുന്ന ബിഷ്‌കെക്ക് സന്ദര്‍ശനവും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നതില്‍ സംശയമില്ല.

വിവരണം  : അനില്‍ കുമാര്‍

Comments

Popular posts from this blog

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രണ്ടാം മോദി ഗവണ്‍മെന്റ് അധികാരമേറ്റു.