ശ്രീലങ്കയില്‍ വര്‍ദ്ധിച്ചു വരുന്ന ഇന്ത്യന്‍ നിക്ഷേപങ്ങള്‍

ശ്രീലങ്കയില്‍ മാഹോ മുതല്‍ ഒമന്തൈ വരെയുളള റെയില്‍ പാളങ്ങളുടെ നവീകരണം ലക്ഷ്യമിട്ട് ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ അടുത്തിടെ ഒരു ഉടമ്പടി ഒപ്പുവച്ചു. 9.26 ദശലക്ഷം അമേരിക്കന്‍ ഡോളറിന്റെയായിരുന്നു ഈ കരാര്‍, 130 കിലോമീറ്റര്‍ ദൂരം വരുന്ന ഈ പാതയാകട്ടെ കഴിഞ്ഞ നൂറു വര്‍ഷത്തില്‍ ആദ്യമായാണ് നവീകരിക്കപ്പെടുന്നതും.

ഇതാദ്യമല്ല, ശ്രീലങ്കന്‍ റെയില്‍വേയുടെ വളര്‍ച്ച ലക്ഷ്യമിട്ട് ഇന്ത്യ ശ്രമങ്ങള്‍ നടത്തുന്നത്. ദ്വീപ് രാഷ്ട്രത്തിലെ റെയില്‍വേ വികസനത്തിനായി മാത്രം 1.3 ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ നല്‍കുമെന്ന് ഇന്ത്യ നേരത്തേ ഉറപ്പു നല്‍കിയിരുന്നു. നേരിട്ടുളളതോ, മൂന്നാമതൊരു പങ്കാളിയുമായി ചേര്‍ന്നുളളതോ ആയ നിക്ഷേപങ്ങള്‍, അയല്‍ രാജ്യങ്ങളില്‍ നടത്താന്‍ ഇന്ത്യ നല്‍കുന്ന പരിഗണനയാണ് ഇത് വ്യക്തമാക്കുന്നത്. ഇതില്‍ തന്നെ ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ ജനകേന്ദ്രീകൃത പദ്ധതികള്‍ക്കാണ് നാം പ്രാധാന്യം നല്‍കുന്നതും.

ശ്രീലങ്കിയിലെ ഗംപാഹാ ജില്ലയില്‍, ഇന്ത്യന്‍ സഹായത്തോടെ നിര്‍മ്മിച്ച 100 മാതൃകാ ഗ്രാമങ്ങള്‍ ഈ മാസമാണ് ഉദ്ഘാടനം ചെയ്തത്. ദ്വീപ് രാഷ്ട്രത്തിലുടെനീളം ഇന്ത്യ നിര്‍മ്മിച്ചു നല്‍കുമെന്ന് ഉറപ്പു നല്‍കിയ 2,400 ഗ്രാമങ്ങളുടെ ഭാഗമാണ് ഈ മാതൃകാ ഗ്രാമങ്ങള്‍. യുദ്ധം നാശം വിതച്ച ദ്വീപ് രാഷ്ട്രത്തിലെ വടക്കന്‍-കിഴക്കന്‍-മധ്യ മേഖലകളില്‍ നാം നിര്‍മ്മിച്ചു നല്‍കി വരുന്ന 60,000 ഭവനങ്ങള്‍ക്ക് പുറമെയാണ് ഇത്.

ശ്രീലങ്കയ്ക്ക് നാം നല്‍കിയ ആംബുലന്‍സ് സേവന സംവിധാനം ഇതിനകം തന്നെ ശ്രീലങ്കന്‍ ജനതയുടെ പ്രശംസ നേടിയിട്ടുണ്ട്. മാതൃകാ ഗ്രാമങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നതില്‍ സഹായിക്കുന്നതിലൂടെ രാഷ്ട്രങ്ങള്‍ തമ്മില്‍ തന്ത്രപ്രധാന ബന്ധങ്ങള്‍ സ്ഥാപിക്കുന്നതില്‍ 'പരസ്പര സഹകരണം' വളര്‍ത്തേണ്ടത് എത്രത്തോളം ആവശ്യമാണ് എന്ന സന്ദേശവും ഇന്ത്യ നല്‍കുന്നു.

ശ്രീലങ്കന്‍ രാഷ്ട്രീയത്തില്‍ സംഘര്‍ഷാവസ്ഥകള്‍ നിലനില്‍ക്കുന്നു എന്നത് ശരിതന്നെ, പക്ഷെ ഇന്ത്യ നടപ്പാക്കി വരുന്ന വികസന പദ്ധതികളെ ഇത് തെല്ലും ബാധിച്ചിട്ടില്ല. ആസന്നമായിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പും, ശ്രീലങ്കന്‍ പ്രസിഡന്റും മൈത്രിപാല സിരിസേയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗയും തമ്മില്‍ തുടരുന്ന അഭിപ്രായ വ്യത്യാസങ്ങളം ദ്വീപ് രാജ്യത്ത് രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരുന്നു.

ഭരണഘടനാപരമായ പ്രതിവിധികളിലൂടെ നേതൃത്വങ്ങള്‍ തമ്മിലുളള ഇത്തരം വടംവലികള്‍ക്ക് പരിഹാരം കാണണമെന്ന് ഇന്ത്യ ആവര്‍ത്തിച്ചിരുന്നു. ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണം, രാജ്യ സുരക്ഷയില്‍ അസ്വസ്ഥതകള്‍ ഉളവാക്കിയിട്ടുണ്ട്.

അതിര്‍ത്തി കടന്നുളള ഭീകരവാദത്തെ പ്രതിരോധിക്കാന്‍, അന്താരാഷ്ട്ര സമൂഹത്തിന്റെ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ശ്രീലങ്കയില്‍, തുറമുഖ വികസനം അടക്കമുളള തന്ത്രപ്രധാന മേഖലകളിലുളള നിക്ഷേപം വര്‍ധിപ്പിക്കാനും ഇന്ത്യയ്ക്കായിട്ടുണ്ട്.

കൊളംബോ തുറമുഖത്തെ കിഴക്കന്‍ കണ്ടെയ്‌നര്‍ ടെര്‍മിനല്‍, സംയുക്തമായി വികസിപ്പിക്കാന്‍ ഇന്ത്യയും, ജപ്പാനും, ശ്രിലങ്കയും ധാരണയായിട്ടുണ്ട്. മേഖലയില്‍ വര്‍ധിച്ചു വരുന്ന ചൈനീസ് സാന്നിധ്യത്തെ പ്രതിരോധിക്കാനുളള ഒരു നീക്കമായും ഇത് വിലയിരുത്തപ്പെടുന്നുണ്ട്. ശ്രീലങ്കയിലെ തന്ത്ര പ്രധാന തുറമുഖമായ ഹംബന്‍ടോട്ട 99 വര്‍ഷത്തെ പാട്ടത്തിന് ചൈന കൈവശപ്പെടുത്തിയിട്ടുണ്ട്.

ഹംബന്‍ടോട്ടയിലെ തീരദേശ നഗരമായ മതാരയേയും ബെലിയാട്ടയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പുതിയ റെയില്‍ പാത, ഈ ഏപ്രിലില്‍ തുറന്നു കൊടുത്തിരുന്നു. 'ബെല്‍റ്റ് & റോഡ്' പദ്ധതിയുടെ കീഴില്‍, ശ്രീലങ്കന്‍ റെയില്‍വേയില്‍ ചൈന നടത്തിയ ആദ്യ നിക്ഷേപമായിരുന്നു ഇത്.

വടക്കന്‍ പ്രവിശ്യയിലെ കങ്കേ സാന്തുറൈ തുറമുഖ വികസനത്തിന് ഇന്ത്യ 45.27 മില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ ധനസഹായമാണ് നല്‍കുന്നത്. 3.85 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ചിലവില്‍ ഹംബന്‍ടോട്ട തുറമുഖത്തിനടുത്ത് ഒരു എണ്ണ ശുദ്ധീകരണ ശാലയ്ക്ക് ഈ മാര്‍ച്ചില്‍ തറക്കല്ലിട്ടിരുന്നു. ഒമാന്‍ എണ്ണ മന്ത്രാലയവും, ഇന്ത്യന്‍ ബന്ധമുളള സിംഗപ്പൂര്‍ ആസ്ഥാനമായുളള ഒരു കമ്പനിയും ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഹംബന്‍ടോട്ടയ്ക്കു സമീപത്ത് ലോകരാഷ്ട്രങ്ങള്‍ നടത്തി വരുന്ന ഇത്തരം നിക്ഷേപങ്ങളെ ശ്രീലങ്കന്‍ പ്രധാനമന്ത്രി സ്വാഗതം ചെയ്തിരുന്നു.

ട്രിന്‍കോമാലീ തുറമുഖവും, മതാല വിമാനത്താവളവും വികസിപ്പിക്കാന്‍ ഇന്ത്യ താത്പര്യപ്പെടുന്നു. പക്ഷേ നിക്ഷേപങ്ങളെ സംബന്ധിച്ച് ഇനിയും അന്തിമ തീരുമാനമായിട്ടില്ല.

ഊര്‍ജ്ജവും, ഗതാഗതവുമാണ് ഇരു രാജ്യങ്ങളും പരസ്പര സഹകരണം വര്‍ദ്ധിപ്പിക്കാന്‍ താല്‍പ്പര്യപ്പെടുന്ന മറ്റ് മേഖലകള്‍. കഴിഞ്ഞമാസം ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ വൈദ്യുതോര്‍ജ്ജ മേഖലയിലെ സഹകരണം ലക്ഷ്യം വെച്ചുളള സംയുക്ത പ്രവര്‍ത്തക സമിതിയുടെ നാലാമത്തെ യോഗം ചേര്‍ന്ന് ട്രിങ്കോമാലിയ്ക്കു സമീപത്ത് സാംപുരിലുളള സൗരോര്‍ജ്ജ പദ്ധതിയും കെരവലപിതിയയിലുളള എല്‍.എന്‍.ജി പദ്ധതിയും പുനരവലോകനം ചെയ്തിരുന്നു.

ഗതാഗത ബന്ധം വളരെക്കാലമായി ഒരു പ്രശ്‌നമായി നില നില്‍ക്കുന്നു. വര്‍ഗ്ഗ സമരങ്ങളും, പുതുച്ചേരിയ്ക്ക് സമീപം കരൈകല്‍-കന്‍കേസന്‍തുറൈ തുറമുഖങ്ങള്‍ തമ്മില്‍ കപ്പല്‍ യാത്രയുടെ വാണിജ്യ സാധ്യതയും ഇതിന് കാരണമായിരുന്നു. എന്നാല്‍ ഇന്ത്യയുടെ സഹായത്തോടെ കന്‍കേസന്‍തുറൈ തുറമുഖം വികസിപ്പിച്ചതിലൂടെ. ഇരു രാജ്യങ്ങളും തമ്മിലുളള ഗതാഗത ബന്ധം കൂടുമെന്നാണ് പ്രതീക്ഷ. ഇത് വ്യാപാരം, വിനോദ സഞ്ചാര മേഖലകള്‍ക്ക് ഗുണകരമാകും.

ഇന്ത്യയും ശ്രീലങ്കയുമായുളള സഹകരണം വൈവിധ്യമായ പാതയിലേയ്ക്കാണെന്നാണ് ഈ സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യന്‍ സമുദ്രമേഖലാ രാജ്യമായ ശ്രീലങ്കയില്‍ തന്ത്രപരമായി ചുവടുറപ്പിക്കല്‍ മെച്ചപ്പെടുത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അത്യാവശ്യമാണ്.

സ്‌ക്രിപ്റ്റ് : ഡോ.എം.സമത

ഇന്ത്യന്‍ മഹാസമുദ്ര മേഖലാ വിഷയ വിദഗ്ധ

വിവരണം : കവിത

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം