വീണ്ടും ഞെട്ടിച്ച് ട്രംപ്.

കശ്മീര്‍ വിഷയത്തില്‍ ഇടപടാനും മധ്യസ്ഥത വഹിക്കാനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നോട് ആവശ്യപ്പെട്ടെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനുമായുള്ള ഒരു കൂടിക്കാഴ്ചയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. ഇത് പകുതി കെട്ടിച്ചമച്ചതാണെന്ന് വിശ്വസിച്ചാലും അമേരിക്കയും പാകിസ്ഥാനും തമ്മിലുള്ള ചര്‍ച്ച ഇന്ത്യ അതീവ ശ്രദ്ധയോടെ കാണേണ്ടതാണെന്നര്‍ത്ഥം. എന്നാല്‍ തങ്ങള്‍ക്ക് കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ താത്പര്യമില്ലെന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള ഉഭയകക്ഷി വിഷയമാണ് അതെന്നും യു.എസ്.സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.
എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തരത്തില്‍ ഒരാവശ്യം അമേരിക്കന്‍ പ്രസിഡന്റിനോട് ഉന്നയിച്ചിട്ടില്ലെന്ന് യു.സ്. പ്രസിഡന്റിന്റെ അഭിപ്രായത്തിന് മറുപടിയായി വിദേശകാര്യമന്ത്രി ഡോ.എസ്.ജയശങ്കര്‍ പ്രതികരിച്ചു. കഴിഞ്ഞ മാസാവസാനം ജപ്പാനില്‍ നടന്ന ഒസാക്ക ജി-20 ഉച്ചകോടിയ്ക്കിടെ അമേരിക്കന്‍ പ്രസിഡന്റും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചര്‍ച്ച നടത്തിയിരുന്നു. വാഷിംഗ്ടണ്‍ ഡി.സി.യില്‍ ചേരുന്ന യു.എന്‍ പൊതു സമ്മേളനത്തില്‍ ഇരുനേതാക്കളും വീണ്ടും കൂടിക്കാഴ്ച നടത്തിയേക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി സമീപ ഭാവിയില്‍ തന്നെ അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിര്‍ണ്ണായകമായ വിഷയങ്ങള്‍ ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്യാനിരിക്കെയാണ് അമേരിക്കന്‍ പ്രസിഡന്റില്‍ നിന്നുള്ള ഇത്തരം പരാമര്‍ശം എന്നതും ശ്രദ്ധേയമാണ്.
ഒരു വശത്ത് ഇന്ത്യയ്ക്ക് നാറ്റോയെപ്പോലുള്ള സഖ്യകക്ഷികളുടെ പദവി നല്‍കുന്ന ഒരു നിയമം അമേരിക്ക പാസാക്കിയിട്ടുണ്ട്. അതേസമയം മറുവശത്ത് അഫ്ഗാനിസ്ഥാന്റെ പ്രാദേശിക പ്രശ്‌നങ്ങളെക്കുറിച്ച് ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്യുന്നുമുണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി പ്രശ്‌നമായ കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ അമേരിക്ക താത്പര്യമുണ്ടെന്ന നിലപാട് മുന്നോട്ട് വച്ചെങ്കിലും വിവിധ പാര്‍ട്ടികളുടെ അധ്യക്ഷന്മാരുടെ നിലപാടില്‍ വ്യക്തത വന്നിട്ടില്ല. നയതന്ത്രത്തിന്റെ പരമ്പരാഗത തത്ത്വങ്ങള്‍ക്ക് അമേരിക്കയില്‍ ഇനി വലിയ സാധുതയില്ലെന്ന വസ്തുതയിലേയ്ക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. 1972-ലെ ഷിംല കരാര്‍ മുതല്‍ പാകിസ്ഥാനുമായുള്ള തര്‍ക്കങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ഇതിനായി ഏതെങ്കിലും ഒരു മൂന്നാം കക്ഷിയുടെ പങ്കാളിത്തം ആവശ്യമില്ലെന്നും ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. 1971-ലെ യുദ്ധത്തില്‍ ഇന്ത്യയുടെ വിജയാനന്തരം പാകിസ്ഥാനില്‍ ഈ തത്വം സ്വീകാര്യമാക്കുകയും ചെയ്തു.
കശ്മീര്‍ വിഷയത്തില്‍, മൂന്നാം കക്ഷിയുടെ മദ്ധ്യസ്ഥത വേണമെന്നുള്ള ആവശ്യം പാകിസ്ഥാന്‍ നിരന്തരം ഉന്നയിക്കാറുണ്ടെങ്കിലും നയതന്ത്രപരമായി ഇന്ത്യ അതിനെ പ്രതിരോധിക്കാറുണ്ട്. അതെന്തായാലും ഈ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നുള്ള കാര്യം അസന്നിഗ്ധമായി ഇന്ത്യ വ്യക്തമാക്കി കഴിഞ്ഞു.
പാകിസ്ഥാനുമായി അമേരിക്ക നടത്തിയ ഉന്നതതല ചര്‍ച്ചയില്‍, ദക്ഷിണേഷ്യയില്‍ പാകിസ്ഥാന് ഒരു നിര്‍ണ്ണായക പങ്ക് വഹിക്കാനുള്ള കാര്യം എടുത്തു പറഞ്ഞിരിക്കുന്നു. മേഖലയില്‍ ഇന്ത്യയുടെ അപ്രമാദിത്വത്തിന് കടിഞ്ഞാണിടുകയെന്നതാവാം അമേരിക്കയുടെ ഗൂഢലക്ഷ്യം. രണ്ടു ദശാബ്ദക്കാലമായി അഫ്ഗാനിസ്ഥാനില്‍ തുടരുന്ന അമേരിക്കക്ക്, എങ്ങനെയും ഒരു പിന്മാറ്റം കൂടിയേ തീരു. അതുകൊണ്ടു തന്നെ പാകിസ്ഥാനുമായി ഒരു കൊടുക്കല്‍ വാങ്ങല്‍ നിലപാട് സ്വീകരിച്ചു കൊണ്ട്, വലിയ പരിക്കുകള്‍ ഒന്നും കൂടാതെ അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്മാറാനാകും അമേരിക്കയുടെ ശ്രമം. കശ്മീര്‍ സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രസ്താവന ശ്രദ്ധേയമായി. പാകിസ്ഥാനുമായി മാസങ്ങളോളം നീണ്ട സങ്കീര്‍ണ്ണമായ നയതന്ത്ര ചര്‍ച്ചകളാണ് അമേരിക്ക നടത്തിയത്. ഭീകരനേതാവ് ഹാഫിസ് സയ്യീദിനെ തടങ്കലിലാക്കിക്കൊണ്ട് ചര്‍ച്ചയില്‍, അമേരിക്കയുടെ മതിപ്പ് നേടാനും പാകിസ്ഥാന്‍ ശ്രമിച്ചു. അമേരിക്കന്‍ പ്രസിഡന്റില്‍ നിന്നും വ്യക്തമായ പിന്തുണ നേടിക്കൊണ്ടാണ് പാകിസ്ഥാന്‍ പ്രസിഡന്റ് ഇമ്രാന്‍ഖാന്റെ മടക്കമെന്നുള്ളതും ശ്രദ്ധേയമാണ്.
അന്തര്‍ദേശീയ വിഷയങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ നയതന്ത്രം ഏറെ പ്രത്യേകതകള്‍ നിറഞ്ഞ, പാരമ്പര്യേതര രീതിയിലാണ്. വിഷയം ഏതായാലും അതില്‍ അമേരിക്കയുടെ താല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ളതായിരിക്കും ചര്‍ച്ച. അതെന്തായാലും ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ ബലികഴിച്ചു കൊണ്ടായിരിക്കില്ല, അമേരിക്കയുമായുള്ള ബന്ധം ഇന്ത്യ തുടരുന്നത് നിരുത്തരവാദപരമായ പ്രസ്താവനകളിലൂടെ ഇന്തോ-അമേരിക്കന്‍ ബന്ധത്തിന് ഉലച്ചില്‍ തട്ടരുതെന്നും ഇന്ത്യ പ്രത്യാശിക്കുന്നു. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ പിന്തുടരുന്ന നിലപാട് അടിയുറച്ചതാണെന്നും ഗവണ്മെന്റുകള്‍ മാറുന്നതിനനുസരിച്ച് നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും വിഷയത്തില്‍ മൂന്നാം കക്ഷിയുടെ മദ്ധ്യസ്ഥത ആവശ്യമില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
സ്‌ക്രിപ്റ്റ് : കല്ലോല്‍ ഭട്ടാചാര്യ
സീനിയര്‍ കറസ്‌പോണ്ടന്‍സ്,
ദി ഹിന്ദു. 

വിവരണം : പി.എസ്.തുളസീദാസ്


Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം