സായുധസേനയുടെ ആധുനീകരണം

അതിര്‍ത്തി പ്രദേശങ്ങളില്‍ കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഉണ്ടാകുന്ന സംഭവ വികാസങ്ങള്‍ ഇന്ത്യന്‍ സായുധസേനയുടെ മികവ് വര്‍ദ്ധിപ്പിക്കേണ്ട ആവശ്യകത യിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇന്ത്യന്‍ ജനതയുടെ സാമൂഹിക- സാമ്പത്തിക വികാസത്തിന് ഊന്നല്‍ കൊടുക്കുമ്പോള്‍ ഇത് അത്ര എളുപ്പമുള്ള കാര്യവുമല്ല, എന്നിരുന്നാലും സമ്പൂര്‍ണ സുരക്ഷയില്ലാതെ ഒരു രാജ്യത്തിന് പുരോഗതി കൈവരിക്കാന്‍ കഴിയുകയുമില്ല. ഇതിന്റെ വെളിച്ചത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ പ്രതിരോധ മേഖലയുടെ വളര്‍ച്ചയ്ക്ക് 4.31 ട്രില്യന്‍ ഡോളര്‍ വകയിരുത്തിയത് സ്വാഗതാര്‍ഹമായ കാര്യമാണ്. എന്നിരുന്നാലും അത് ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.04 ശതമാനം മാത്രമാണ് പ്രതിരോധ ഉപകരണങ്ങളുടെ ഇറക്കുമതിയെ അടിസ്ഥാന കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം പ്രതിരോധ നവീകരണത്തിന്റെ ആവശ്യങ്ങള്‍ക്ക് ഗവണ്‍മെന്റ് മുന്‍ഗണന നല്‍കുന്നുണ്ട് എന്നതിനെയാണ് വ്യക്തമാക്കുന്നത്.

2027 വരെയുള്ള കാലയളവിലേയ്ക്കുള്ള സായുധസേന നവീകരണ പദ്ധതികളാണ് ഇപ്പോള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

പ്രമുഖ സ്വകാര്യ കമ്പനികളുടെ സഹകരണവും പ്രതിരോധ മേഖലയുടെ നവീകരണ - നിര്‍മ്മാണങ്ങള്‍ക്കായി പ്രയോജനപ്പെടുത്തും. യുദ്ധവിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, മുങ്ങിക്കപ്പലുകള്‍ യുദ്ധത്തിനായുള്ള ടാങ്കുകള്‍ എന്നിവ വിദേശ പ്രതിരോധ സഹകരണത്തിലൂടെയും സ്വകാര്യ കമ്പനികളുടെ സഹകരണം വഴിയും ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ കഴിയും എന്നാണ് ഗവണ്‍മെന്റിന്റെ കണക്കുകൂട്ടല്‍. സായുധസേനയുടെ യുദ്ധ-പോരാട്ട ശേഷി വര്‍ദ്ധിപ്പിക്കാനായി വൈവിധ്യമാര്‍ന്ന പദ്ധതികളാണ് ഗവണ്‍മെന്റ് മുന്നോട്ടു കൊണ്ടുവന്നിട്ടുള്ളത്. ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ സൈന്യത്തെ ആധുനിക ആയുധങ്ങളുടെ സഹായത്തോടെ ശക്തമാക്കാനും ഇന്ത്യ ലക്ഷ്യമിടുന്നു.

സൈനികര്‍ക്ക് അത്യാധുനിക ആയുധങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് സമര മുഖത്ത് നേട്ടങ്ങള്‍ ഉണ്ടാക്കാനും F-INSA എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നു. 2020 ഓടെ ഇത് പ്രവര്‍ത്തന സജ്ജമാക്കും.

കഴിഞ്ഞ വര്‍ഷം സൈന്യം M777, K9 വജ്ര വിമാനങ്ങള്‍ കരസ്ഥമാക്കി യിരുന്നു. അടുത്ത കാലത്ത് റഷ്യയുമായുള്ള ഇടപാടില്‍ 13,500 കോടി രൂപയുടെ 464 ടി-90 ടാങ്കുകള്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു. ടി-72, ടി-55 ടാങ്കുകളും ഇപ്പോള്‍ ലഭിച്ച 464 - ടി 90 ടാങ്കുകളും ഉള്‍പ്പെടെ രണ്ടായിരത്തോളം ടാങ്കുകള്‍ ഇന്ത്യന്‍ സൈന്യത്തിന് ഇപ്പോള്‍ ശക്തി പകരാനായി ഉണ്ട്.

വ്യോമ മാര്‍ഗ്ഗത്തില്‍ ശത്രുക്കളെ പൂര്‍ണമായും തകര്‍ക്കാന്‍ ശേഷിയുള്ള റാഫേല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ശക്തി കേന്ദ്രങ്ങളാണ്.

ആദ്യ റാഫേല്‍ പോര്‍വിമാനം ഇന്ത്യന്‍ വ്യോമസേനയ്ക്ക് അടുത്ത മാസം കൈമാറും. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ 36 റാഫേല്‍ജെറ്റ് വിമാനങ്ങള്‍ കൂടി വ്യോമസേനയുടെ ഭാഗമാക്കും. അധികം താമസിയാതെ പഴയ യുദ്ധ വിമാനങ്ങള്‍ക്ക് പകരം സുഖോയ് എം-30, തേജസ് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്ത് പകരാനായി എത്തും. പഴയ മിഗ് 21 നു പകരം കടുത്ത പ്രഹരശേഷിയുള്ള പുതിയ മിഗ് 21 ന്റെ വരവോടെ വ്യോമസേനയുടെ ശക്തി കൂടുതല്‍ കരുത്താര്‍ജ്ജിക്കും.

പാക് അധിനിവേശ കാശ്മീരില്‍ ഇന്ത്യ നടത്തിയ രണ്ട് 'സര്‍ജിക്കല്‍ സ്‌ട്രൈക്കുകളിലൂടെ ഇന്ത്യന്‍ വായുസേനയുടെ ശേഷി നമുക്ക് വ്യക്തമായി. ലേസര്‍ ഡെസ്റ്റിനേഷന്‍ പോഡ് എന്ന ലേസര്‍ ഉപയോഗിച്ച് ലക്ഷ്യം തകര്‍ക്കുന്ന സംവിധാനം വായുസേനയുടെ എല്ലാ വിമാനങ്ങളിലും ഘടിപ്പിച്ചതോടെ സൈനിക കാര്യക്ഷമത വര്‍ദ്ധിച്ചു. കാര്‍ഗില്‍ യുദ്ധത്തില്‍ മിറാഷ് 2000 ആണ് ഉപയോഗിച്ചതെങ്കില്‍ ഇപ്പോള്‍ ജാഗ്വാര്‍, മിഗ് - 27 ന്റെ പരിഷ്‌ക്കരിച്ച രൂപം, സുഖോയ് എന്നിവയും ഉപയോഗിച്ചു. ആളില്ലാ വിമാനം, എയ്‌റോ മെഡിക്കല്‍ ഇവാകുവേഷന്‍ സംവിധാനം എന്നിവയും അണി ചേര്‍ന്നതോടെ ഇന്ത്യന്‍ സായുധസേന കാലത്തിനനുസരിച്ച് വളരെയധികം മുന്നേറിക്കഴിഞ്ഞു.

നാവികസേനയുടെ കാര്യമെടുത്താല്‍, സമുദ്രം വഴിയുള്ള വെല്ലുവിളികള്‍ നേരിടാന്‍ സേനയുടെ അടിസ്ഥാന സൗകര്യ വികസനവും പ്രവര്‍ത്തന ശേഷിയുടെ മെച്ചപ്പെടുത്തലും ഇന്ത്യ ശ്രദ്ധ ചെലുത്തുന്ന സംഗതികളാണ്. നിലവില്‍ ഇന്ത്യയുടെ വിദേശ വ്യാപാരത്തിന്റെ തൊണ്ണൂറു ശതമാനവും സമുദ്രം വഴിയാണ് നടക്കുന്നത്. മാത്രമല്ല നമ്മുടെ സമീപ രാജ്യങ്ങളാകട്ടെ നാവിക സേനയുടെ ആധുനീകരണത്തില്‍ വേഗതയുടെ പാതയിലാണുതാനും. ഇത് ഇന്ത്യയുടെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. അതിനാല്‍ നിലവിലുള്ള 32 കപ്പലുകളെ കൂടാതെ ആറ് അന്തര്‍ വാഹിനികളും 56 പുതിയ കപ്പലുകളും നിര്‍മിക്കാന്‍ ഗവണ്‍മെന്റ് അനുമതി നല്‍കിയിട്ടുണ്.

ആഗോളരംഗത്ത് സാമ്പത്തികമായും സാങ്കേതികമായും വികസനത്തിന്റെ പാതയിലായ ഇന്ത്യയ്ക്ക് എതിരാളികളില്‍ നിന്നുള്ള ഭീഷണി നേരിടാന്‍ അതിന്റെ സൈനിക ശേഷി ആനുപാതികമായി വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണുതാനും.

തയ്യാറാക്കിയത്: ഉത്തംകുമാര്‍ ബിശ്വാസ്

പ്രതിരോധ അവലോകനവിദഗ്ധന്‍

വിവരണം : പി.എസ്. തുളസിദാസ്

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം