വിഷയം: ഗള്‍ഫ് നാടുകള്‍ പാകിസ്ഥാനെ അവഗണിക്കുന്നു

ഭരണഘടനയിലെ 370-ാം അനുഛേദം റദ്ദാക്കാനും ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനുമുള്ള ഇന്ത്യന്‍ തീരുമാനത്തിനെതിരെ ഗള്‍ഫ് രാജ്യങ്ങളുടെ പിന്തുണ പ്രതീക്ഷിച്ച പാകിസ്ഥാന് തിരിച്ചടി. ജമ്മുകാശ്മീരിനും, ലഡാക്കിനും കേന്ദ്ര ഭരണ പ്രദേശമെന്ന പദവി നല്‍കാനുള്ള ഇന്ത്യന്‍ തീരുമാനം ഗള്‍ഫ് രാജ്യങ്ങളില്‍ ഒരു ചലനവും സൃഷ്ടിച്ചിട്ടില്ല. സ്ഥിരതയുള്ള പക്വമായ രാഷ്ട്രം എന്ന ഇന്ത്യയുടെ പ്രതിഛായയാണ് ഇതിന് കാരണം. എല്ലാ ഗള്‍ഫ് രാജ്യങ്ങളുമായും ശക്തമായ നയതന്ത്ര ബന്ധമാണ് ഇന്ത്യയ്ക്കുള്ളത് എന്നതാണ് മറ്റൊരു കാരണം. 100 ബില്യണ്‍ ഡോളറിലധികമാണ് അറേബ്യന്‍ ഉപദ്വീപുമായുള്ള ഇന്ത്യയുടെ വ്യാപാരം.

മേഖലയിലെ ഏറ്റവും ശക്തമായ ഇസ്ലാമിക രാജ്യമായ സൗദി അറേബ്യ പോലും സംയമനം പാലിക്കാന്‍ പാകിസ്ഥാനോട് ആവശ്യപ്പെടുകയാണ് ചെയ്തത്. കുവൈറ്റ്, ഖത്തര്‍, ബഹ്‌റിന്‍, ഒമാന്‍ എന്നീ പ്രധാന രാജ്യങ്ങള്‍ ഒരു പ്രസ്താവന ഇറക്കാന്‍ പോലും തയ്യാറായില്ല. പ്രശ്‌നം ഇന്ത്യയുടെ ആഭ്യന്തരകാര്യം മാത്രമാണെന്നാണ് യു.എ.ഇ അഭിപ്രായപ്പെട്ടത്.

പ്രശ്‌നത്തെ നിസാരാമായാണ് അബുദാബി കാണുന്നതെന്നത് സുപ്രധാനമാണ്. അടുത്തിടെ പാകിസ്ഥാന്, യു.എ.ഇ മൂന്ന് ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ധനസഹായവും എണ്ണ വാങ്ങിയ പണം അടയ്ക്കുന്നതിന് സാവകാശവും അനുവദിച്ചിരുന്നു.കശ്മീര്‍ വിഷയത്തില്‍ യു.എ.ഇ കാണിക്കുന്ന അവധാനത ഇന്ത്യയുമായുള്ള തന്ത്രപരമായ ബന്ധങ്ങള്‍ക്ക് ആ രാജ്യം നല്‍കുന്ന പ്രാധാന്യമാണ് വ്യക്തമാക്കുന്നത്.

ഇന്ത്യയുടെ വലിയ പ്രമുഖ പങ്കാളികളിലൊന്നാണ് യു.എ.ഇ. 50 ബില്യണ്‍ ഡോളറാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം. ഇന്ത്യയില്‍ നിന്ന് 28 ബില്യണ്‍ ഡോളറിന്റെ ഉല്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുകയും, 22 ബില്യണ്‍ ഡോളറിന്റെ ഉല്പന്നങ്ങള്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്ന രാജ്യമാണ് യു.എ.ഇ. ചൈനയ്ക്കും, അമേരിക്കയ്ക്കും പിന്നില്‍ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയുമാണ് യു.എ.ഇ.

ഏകദേശം 55 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് ഇന്ത്യയ്ക്ക് യു.എ.ഇ യിലുള്ളത്. രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ളത് ഇന്ത്യക്കാര്‍ക്കാണ്. ദുബായിലെ മുന്‍നിര തുറമുഖ കമ്പനി കാശ്മീരില്‍ ഒരു ചരക്കുഗാതഗത കേന്ദ്രം വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. കാശ്മീരില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ പ്രദേശത്തെ സമാധാനത്തിലേക്കും സുരക്ഷിതത്വത്തിലേക്കും നയിക്കുമെന്നും സാമൂഹ്യനീതി ഉറപ്പാക്കുമെന്നും ഇന്ത്യയിലെ യു.എ.ഇ അംബാസിഡര്‍ അഹമ്മദ് അല്‍ ബന്ന അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

സൗദി അറേബ്യയും വിഷയത്തില്‍ തണുപ്പന്‍ പ്രതികരണമാണ് നടത്തിയത്. ഇന്ത്യയുമായും പാകിസ്ഥാനുമായും സൗദിക്ക് നല്ല ബന്ധമാണുള്ളത്. മേഖലയിലെ ഭൗമ - രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇസ്ലാമിക രാജ്യങ്ങളുടെ ഇടയില്‍ ആധിപത്യത്തിനുള്ള ശ്രമങ്ങള്‍ സൗദി നടത്തുന്നുണ്ട്. തുര്‍ക്കിയും ഇറാനുമാണ് സൗദിയുടെ പ്രധാന എതിരാളികള്‍. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നുവെന്നും സമാധാനപരമായി പ്രശ്‌നം പരിഹരിക്കണമെന്നുമാണ് കാശ്മീര്‍ വിഷയത്തില്‍ സൗദിയുടെ പ്രതികരണം.

27 ലക്ഷം ഇന്ത്യാക്കാരാണ് തൊഴില്‍ തേടി സൗദിയിലെത്തിയിട്ടുള്ളത്. ഇറാഖ് കഴിഞ്ഞാല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്നത് സൗദിയില്‍ നിന്നാണ്. ഇന്ത്യയിലേക്ക് ഏകദേശം 27.5 ബില്യണ്‍ ഡോളറിന്റെ എണ്ണയാണ് സൗദി കയറ്റുമതി ചെയ്യുന്നത്.

ഇന്ത്യയുടെ ഏറ്റവും വലിയ വിദേശ നിക്ഷേപമായ 15 ബില്യണ്‍ ഡോളര്‍ സൗദിയിലെ ഗവണ്‍മെന്റ് എണ്ണക്കമ്പനിയായ ആരംകോയില്‍ നടത്താന്‍ തീരുമാനിച്ച വാര്‍ത്ത പുറത്തുവന്നത് ഈ ആഴ്ചയാണ്.

കാശ്മീര്‍ വിഷയത്തില്‍ സൗദി - ബഹറിന്‍ നേതാക്കളുമായി ഇമ്രാന്‍ഖാന്‍ ചര്‍ച്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും പാകിസ്ഥാനെ പിന്തുണയ്ക്കാന്‍ തയ്യാറായില്ല. രാജ്യത്ത് കാശ്മീര്‍ വിഷയത്തില്‍ പ്രതിഷേധം നടത്താന്‍ ശ്രമിച്ചവരെ ബഹറിന്‍ അറസ്റ്റ് ചെയ്യുക പോലും ചെയ്തു. ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ ചര്‍ച്ചയും സമാധാനവും വേണമെന്നാണ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും ഇറാന്‍ വിദേശമന്ത്രാലയവും ആവശ്യപ്പെട്ടത്.

എണ്ണ ഉല്പാദകരായ സമ്പന്ന രാജ്യങ്ങളില്‍ നിന്നും കാശ്മീരിന്റെ പേരില്‍ പണമൂറ്റാനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നതെന്ന സംശയം ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കുണ്ട്. ഇത് തെറ്റായാണ് വിനിയോഗിക്കുന്നതെന്നും അവര്‍ സംശയിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലില്ലായ്മയും ജീവിതച്ചെലവും വര്‍ദ്ധിച്ചു വരുന്നതും അവരെ ആശങ്കപ്പെടുത്തുന്നുണ്ട്.

ജനാധിപത്യ പ്രക്ഷോഭങ്ങളും ഈ രാജ്യങ്ങളെ തന്ത്രപരമായ ഒരു പുനഃപരിശോധനയ്ക്ക് പ്രേരിപ്പിക്കുന്നുണ്ട്. തൊഴിലില്ലായ്മയും, സാമ്പത്തിക പ്രതിസന്ധിയും പോലുള്ള ആഭ്യന്തര പ്രശ്‌നങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പാകിസ്ഥാന്‍ ചെയ്യേണ്ടത്. കശ്മീര്‍ വിഷയത്തില്‍ സഹതാപം നേടാനും കോടിക്കണക്കിന് ഡോളര്‍ ധനസഹായം നേടിയെടുക്കാനുമുള്ള പാകിസ്ഥാന്‍ ശ്രമം പരാജയമാകുമെന്ന് ചുരുക്കം.

തയ്യാറാക്കിയത് : കൗശിക് റോയ്

വാര്‍ത്താ വിശകലന വിദഗ്ധന്‍

വിവരണം : രഞ്ജിത്.

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം