ബന്ധങ്ങള്‍ക്ക് പുതു ഊര്‍ജ്ജം പകര്‍ന്ന് പ്രധാനമന്ത്രിയുടെ യു.എ.ഇ. ബഹ്‌റിന്‍ സന്ദര്‍ശനം

പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ വാരാന്ത്യത്തില്‍ യു.എ.ഇയും ബഹറിനും സന്ദര്‍ശിച്ചു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ മൂന്നാം തവണയാണ് അദ്ദേഹം യു.എ.ഇ സന്ദര്‍ശിക്കുന്നത്. എന്നാല്‍ ബഹറിനലെ തന്റെ ആദ്യ സന്ദര്‍ശനത്തോടെ ബഹറിന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി അദ്ദേഹം മാറി. ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം ദൃഢമാക്കുന്നതിന്റെ സൂചനയാണ് സന്ദര്‍ശനം. ഉഭയകക്ഷി താല്പര്യമുള്ള മേഖലാ അന്താരാഷ്ട്ര വിഷയങ്ങള്‍ അദ്ദേഹം അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സയ്ദ് അല്‍ നഹ്യാനുമായി ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനു നല്കിയ നേതൃപരമായ പങ്ക് പരിഗണിച്ച് യു.എ.ഇ. തങ്ങളുടെ പരമോന്നത സിവിലയന്‍ ബഹുമതി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നല്കാന്‍ 2019 ഏപ്രിലില്‍ യു.എ.ഇ തീരുമാനിച്ചിരുന്നു. ഓര്‍ഡര്‍ ഓഫ് സയ്ദ് എന്ന ബഹുമതി അദ്ദേഹത്തിന് ഈ സന്ദര്‍ശനത്തില്‍ സമ്മാനിച്ചു.

യു.എ.ഇയിലും റുപേ കാര്‍ഡ് ഉപയോഗിക്കാവുന്ന പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിച്ചു. ഇതോടെ ഇന്ത്യന്‍ റുപേ കാര്‍ഡുപയോഗിച്ച് പണമിടപാട് നടത്താവുന്ന ഗള്‍ഫ് മേഖലയിലെ ആദ്യരാജ്യമായി യു.എ.ഇ മാറി. സിംഗപ്പൂരും ഭൂട്ടാനും നേരത്തേ റുപേ കാര്‍ഡ് വിനിമയം അനുവദിച്ചിരുന്നു. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും യു.എ.ഇയിലെ മെര്‍ക്കുറി പേയ്‌മെന്റ് സര്‍വ്വീസസും ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പു വച്ചു. ബഹറിനിലെ ശ്രീനാഥ്ജി ക്ഷേത്രത്തില്‍ നിന്നുള്ള പ്രസാദം റുപേ കാര്‍ഡുപയോഗിച്ച് വാങ്ങിക്കൊണ്ടാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

ബഹ്‌റിന്റെ പരമോന്നത സിവിലയന്‍ ബഹുമതിയായ കിംഗ് ഹമദ് ഓര്‍ഡര്‍ ഓഫ് ദ റിനൈസ്സന്‍സ് നല്കി ആദരിച്ച് ഊഷ്മള സ്വീകരണമാണ് ബഹ്‌റിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നല്കിയത്. ഇന്ത്യയും ബഹ്‌റിനും തമ്മില്‍ കഴിഞ്ഞ ആയിരം വര്‍ഷത്തിലധികമായി നിലനില്ക്കുന്ന അടുത്ത സൗഹൃദത്തിനുള്ള അംഗീകാരമായി ബഹുമതിയെ കാണുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശ്രീ.മോദിയുടെ ബഹുമാനാര്‍ത്ഥം ഹമദ്-ബിന്‍ ഇസ അല്‍ ഖലീഫാ രാജാവ് അത്താഴവിരുന്നുമൊരുക്കിയിരുന്നു. ഉഭയകക്ഷി താല്പര്യമുള്ള മേഖലാ-അന്താരാഷ്ട്ര വിഷയങ്ങള്‍ ബഹ്‌റിന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുമായി ശ്രീ.മോദി ചര്‍ച്ച ചെയ്തു. ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് ഇസ അല്‍ ഖലീഫയുമായി പ്രധാനമന്ത്രി മോദി ആശയങ്ങള്‍ പങ്കുവെച്ചു. നേരത്തെ ബഹ്‌റിന്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ 15000 ലധികം വരുന്ന പ്രവാസി ഭാരതീയരെ അഭിസംബോധന ചെയ്ത ശ്രീ.നരേന്ദ്രമോദി ബഹ്‌റിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിലും അവരുടെ പങ്കിനെ ശ്ലാഘിച്ചു. മൂന്നു ലക്ഷത്തി അമ്പതിനായിരത്തിലധികം വരുന്ന ഇന്ത്യാക്കാരാണ് ബഹ്‌റിനിലെ ഏറ്റവും വലിയ പ്രവാസി സമൂഹം. ബഹ്‌റിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ശ്രദ്ധേയമായ പങ്കാണ് ഇന്ത്യന്‍ സമൂഹം വഹിക്കുന്നത്. തലസ്ഥാനമായ മനാമയില്‍ സ്ഥിതിചെയ്യുന്ന 200 വര്‍ഷം പഴക്കമുള്ള ശ്രീനാഥ്ജി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശ്രീ.മോദി 42 ലക്ഷം ഡോളറിന്റെ ക്ഷേത്രപുനരുദ്ധാരണ പദ്ധതിയും പ്രഖ്യാപിച്ചു. വൈവിദ്ധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന ബഹ്‌റിന്‍ സംസ്‌കാരത്തിന്റെ പ്രതീകമാണ് ഗള്‍ഫിലെ ഏറ്റവും പഴക്കമുള്ള ഈ ക്ഷേത്രമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

മേഖലയില്‍ നിലനില്ക്കുന്ന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലും വളരുന്ന ഉഭയകക്ഷി ബന്ധങ്ങളുടെ പശ്ചാത്തലത്തിലും സന്ദര്‍ശനം നിര്‍ണ്ണായകമാണെന്നു വിലയിരുത്തപ്പെടുന്നു. യു.എസ്-ഇറാന്‍ ബന്ധം വഷളാകുന്നത് സൂക്ഷ്മമായി നിരീക്ഷിച്ചു വരുന്ന ഇന്ത്യ പ്രശ്‌നത്തിന് ചര്‍ച്ചയിലൂടെയുള്ള പരിഹാരമാണ് ആഗ്രഹിക്കുന്നത്. ഗള്‍ഫ് മേഖലയിലെ പ്രശ്‌നങ്ങള്‍ ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയെയും 85 ലക്ഷം വരുന്ന പ്രവാസി ഭാരതീയരെയും നേരിട്ട് ബാധിക്കുമെന്നതു കൊണ്ടാണിത്. എല്ലാ കക്ഷികളോടും സംയമനം പാലിക്കണമെന്നാണ് ഇന്ത്യ അഭ്യര്‍ത്ഥിക്കുന്നത്. ദക്ഷിണേഷ്യയിലെ പുതിയ സംഭവവികാസങ്ങളും സന്ദര്‍ശം പ്രാധാന്യമുള്ളതാക്കുന്നു. ജമ്മുകശ്മീരിനെയും, ലഡാക്കിനെയും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ആഭ്യന്തര വിഷയമാണെങ്കിലും പാകിസ്ഥാന്റെ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. യു.എ.ഇ-യും ബഹ്‌റിനും സൗദി അറേബ്യയും ഉള്‍പ്പെടുന്ന ഗള്‍ഫ് സമൂഹം വിഷയത്തില്‍ ഇന്ത്യയെ പിന്തുണച്ചു രംഗത്തെത്തിയിട്ടുണ്ട്.

പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനം ഗള്‍ഫ് മേഖലയുമായും പ്രത്യേകിച്ച് യു.എ.ഇ-യുമായുമുള്ള ഇന്ത്യയുടെ രാഷ്ട്രീയ, സാമ്പത്തിക സുരക്ഷാ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നു ഉറപ്പാണ്.

തയ്യാറാക്കിയത് : ഡോ.മുഹമ്മദ് മുദ്ദാസ്സിര്‍ ഖ്വമര്‍,
പശ്ചിമേഷ്യന്‍ കാര്യ വിദഗ്ധന്‍.

വിവരണം : സോഫിയ

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം