ഇരട്ടത്താപ്പുകളുടെ പേരില്‍ പാകിസ്ഥാന്‍ ഒറ്റപ്പെടുന്നു

ജമ്മുകശ്മീര്‍ വിഷയത്തില്‍ സ്വീകരിച്ച കടുത്ത നിലപാടുകള്‍, പാകിസ്ഥാനില്‍ പരിഭ്രാന്തിയുടെ ഒരു അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. ആഗോള ശക്തികള്‍ എല്ലാം തന്നെ പാക് വാദങ്ങള്‍ക്ക് ചെവി നല്‍കിയില്ലെന്ന് മാത്രമല്ല, അനുച്ഛേദം 370 റദ്ദാക്കിയ നടപടി, ഇന്ത്യയുടെ ആഭ്യന്തരകാര്യം മാത്രമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. കശ്മീര്‍ വിഷയത്തില്‍ ആഗോള പിന്തുണ നേടാനുളള പരമാവധി ശ്രമങ്ങള്‍ പാകിസ്ഥാന്‍ നടത്തുന്നുണ്ടെങ്കിലും, അതൊന്നും തന്നെ ഫലം കാണാന്‍ ഇടയില്ല.

ഒരു യുദ്ധത്തിലൂടെ ഇന്ത്യയെ തോല്‍പ്പിക്കാനുളള ശേഷി പാകിസ്ഥാനില്ല. അടുത്തിടെ, ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ അത് സമ്മതിക്കുകയും ചെയ്തു. ആണവായുധ ഭീഷണി ഉയര്‍ത്താനും, കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര ശ്രദ്ധ ആവശ്യപ്പെടാനും, ഇമ്രാന്‍ഖാന്‍ ശ്രദ്ധിക്കുകയും ചെയ്യുന്നു. ലോകരാഷ്ട്രങ്ങള്‍, ഇന്ത്യയുടെ ആണവ പോര്‍മുനകളെ വിലകുറച്ചുകണ്ടാല്‍, അതുവഴിയുണ്ടാകുന്ന വന്‍ പ്രത്യാഘാതങ്ങള്‍ക്ക് അവര്‍ ഉത്തരവാദികളാകേണ്ടി വരുമെന്നും പാക് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
തന്റെ രാഷ്ട്രം യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ഇമ്രാന്‍ഖാന്‍ തങ്ങളുടെ സുരക്ഷയ്ക്കും ഒരുമയ്ക്കും എതിരായ ഭീഷണികളെ കര്‍ശനമായി നേരിടുമെന്നും വ്യക്തമാക്കുകയുണ്ടായി. FATF അടുത്തമാസം സ്വീകരിക്കാനിടയുളള നിലപാടുകള്‍ തന്റെ രാജ്യത്തിന് വെല്ലുവിളികള്‍ സൃഷ്ടിക്കാനിടയുണ്ടെന്നും ഇമ്രാന്‍ഖാന്‍ സമ്മതിക്കുന്നു. ഭീകരര്‍ക്കു ധനസഹായം നല്‍കുന്നുവെന്ന വിഷയത്തില്‍, FATF പാകിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനിടയുണ്ടെന്നാണ് കരുതപ്പെടുന്നത്. ലോകരാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായി പാക് സമ്പദ്ഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ഇമ്രാന്‍ഖാന്‍ അടുത്തിടെ ആരോപിച്ചിരുന്നു.
ഇന്ത്യയുമായുളള ചര്‍ച്ചകള്‍ പുനരാംരംഭിക്കാന്‍ താന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചതായി ഇമ്രാന്‍ഖാന്‍ വെളിപ്പെടുത്തുകയും ചെയ്തു.
എന്നാല്‍, ഈ വാദം തികച്ചും വസ്തുതാ വിരുദ്ധമാണ്. ഭീകരവാദവും സമാധാന ചര്‍ച്ചകളും ഒരുമിച്ച് കൊണ്ടുപോകാനാവില്ലെന്ന്, 2016 ജനുവരിയിലെ പത്താന്‍കോട്ട് ഭീകരാക്രമണത്തിനുശേഷം നാം വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, സമാധാന ചര്‍ച്ചകള്‍ക്കായി നിരവധി തവണ ഇന്ത്യ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ നാം മുന്നോട്ടുവച്ച സൗഹൃദ ചര്‍ച്ചകള്‍ക്കെല്ലാം തന്നെ പാകിസ്ഥാന്‍ ഇന്നേവരെ തടസ്സം നിന്നിട്ടേയുളളൂ. വിഷയത്തില്‍ അവര്‍ നടത്തി വരുന്ന പൊളളയായ വാദമുഖങ്ങളെ ലോകം തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുമുണ്ട്.
കശ്മീര്‍ വിഷയത്തില്‍, തങ്ങളുടെ തന്നെ നിലപാടുകളാണ് പാകിസ്ഥാനെ ഒറ്റപ്പെടുത്തിയത്. ജമ്മുകശ്മീരില്‍ അശാന്തി വിതയ്ക്കാനായി ഏതാണ്ട് മൂന്ന് ദശാബ്ദത്തോളമായി വിവിധ ഭീകര സംഘടനകള്‍ക്ക് പാകിസ്ഥാന്‍ സഹായം നല്‍കി വരുന്നു. പാക് നേതൃത്വത്തിലുളള അതിര്‍ത്തി കടന്നുളള തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ആയിരക്കണക്കിന് ഇന്ത്യാക്കാര്‍ക്കാണ് ജീവന്‍ നഷ്ടമായിട്ടുളളത്.
ചൈനയിലെ ഷിന്‍ജിയാംഗ് പ്രവിശ്യയിലെ ഉയ്ഗൂര്‍ മുസ്ലീം വിഭാഗം, പാക് പ്രധാനമന്ത്രിയ്‌ക്കെതിരെ രംഗത്തെത്തി കഴിഞ്ഞു. ചൈനയില്‍, ഉയ്ഗൂര്‍ മുസ്ലീം വിഭാഗം ക്രൂരമായ ആക്രമണങ്ങള്‍ നേരിടുന്നതായാണ് പറയപ്പെടുന്നത്. എന്നാല്‍ തങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ പരിഗണിക്കാത്ത ഇമ്രാന്‍ഖാന്‍, വിഷയത്തില്‍ ഇരട്ടത്താപ്പ് പിന്തുടരുകയാണെന്ന് ലോക ഉയ്ഗൂര്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. തങ്ങള്‍ക്കെതിരെ ചൈനീസ് ഭരണകൂടം സ്വീകരിക്കുന്ന അതിക്രമങ്ങളെ നിശബ്ദമായി പിന്തുണയ്ക്കുന്ന പാക് നിലപാട് നാണക്കേടുയര്‍ത്തുന്നതാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
രണ്ടുമാസങ്ങള്‍ക്കു മുമ്പ്, അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകര്‍, ഉയ്ഗൂര്‍ വിഷയത്തെപ്പറ്റി പ്രതികരണം ആരാഞ്ഞപ്പോള്‍ വിഷയത്തെക്കുറിച്ച് തനിക്കറിയില്ലെന്നായിരുന്നു ഇമ്രാന്‍ഖാന്റെ മറുപടി.
എന്നാല്‍ യാഥാര്‍ത്ഥ്യം ഇതല്ലെന്നും, വിഷയത്തില്‍ പരസ്യ പ്രതികരണം നടത്താന്‍ ഇമ്രാന്‍ഖാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും, സംഘടനാ പ്രസിഡന്റ് ഡോല്‍ക്കുന്‍ ഇസാ ജനീവയില്‍ വ്യക്തമാക്കിയിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നത് പാകിസ്ഥാനിലാണെന്ന് പറഞ്ഞ ഇസ അന്താരാഷ്ട്ര തലത്തില്‍ യാഥാര്‍ത്ഥ്യങ്ങള്‍ മൂടി വയ്ക്കാനാണ് ചൈന ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി.
ഉയ്ഗൂര്‍ കരുതല്‍ തടങ്കല്‍ ക്യാമ്പുകള്‍, പരിശീലന കേന്ദ്രങ്ങളാണെന്ന ചൈനയുടെ വാദം കളളമാണെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയ ഇസ, യാഥാര്‍ത്ഥ്യം മറച്ചു വയ്ക്കാനാണ് ചൈന ശ്രമിക്കുന്നതെന്നും ആരോപിച്ചു. കശ്മീര്‍ വിഷയത്തില്‍ പ്രതികരിക്കുന്ന പാക് പ്രധാനമന്ത്രി, ഉയ്ഗൂര്‍ മുസ്ലീം വിഭാഗത്തിന്റെ പ്രശ്‌നങ്ങളില്‍ കണ്ണടയ്ക്കുകയും, ചൈനീസ് നയങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇത് നാണക്കേടുയര്‍ത്തുന്ന ഇരട്ടത്താപ്പാണെന്ന് ഇസ അഭിപ്രായപ്പെട്ടു.
കശ്മീരിലെ ജനങ്ങളുടെ സുഹൃത്തെന്ന് സ്വയം അവകാശപ്പെടുന്ന ഇമ്രാന്‍ഖാനെതിരെ പാകിസ്ഥാനിലെ ബലൂച് നിവാസികളും രംഗത്തെത്തിയിട്ടുണ്ട്.
ജനീവയില്‍ നടന്ന ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ കമ്മീഷന്‍ സമ്മേളനത്തില്‍ ബലൂചിസ്ഥാനിലെ പാക് നിലപാടുകള്‍ക്കെതിരെ ബലൂച് നേതാവ് പ്രതിഷേധം അറിയിച്ചിരുന്നു. കശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുവെന്ന് ആരോപിക്കുന്ന പാകിസ്ഥാന്‍ ബലൂചിസ്ഥാനിലെ സ്വന്തം പൗരന്മാര്‍ക്കെതിരെ ക്രൂരമായ അതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും നടത്തുന്നതായും ബലൂച് ആക്ടിവിസ്റ്റ് മെഹ്‌റാന്‍മാരി വെളിപ്പെടുത്തിയിരുന്നു.
ചുരുക്കത്തില്‍, തങ്ങള്‍ തുടരുന്ന ഇരട്ടത്താപ്പുകള്‍ പാകിസ്ഥാനു തന്നെ വിനയായി മാറിക്കൊണ്ടിരിക്കുകയാണ്.
നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം

തയ്യാറാക്കിയത് : കൗശിക് റോയ്

വാര്‍ത്താനിരീക്ഷകന്‍ ആകാശവാണി
വിവരണം : കരോള്‍ അബ്രഹാം

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം