ഊര്‍ജ്ജമേഖലയിലെഇന്ത്യ-അമേരിക്ക സഹകരണത്തില്‍ വന്‍ കുതിപ്പ്


ഹൂസ്റ്റന്‍ സന്ദര്‍ശിക്കുമ്പോള്‍ ഊര്‍ജ്ജ വിഷയത്തെക്കുറിച്ച് സംസാരിക്കാതിരിക്കാനാകില്ല എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്. ലോകത്തിന്റെ തന്നെ ഊര്‍ജ്ജ കേന്ദ്രമാണ് ഹൂസ്റ്റന്‍. ഇന്ത്യ അമേരിക്ക ബന്ധത്തിലെ പ്രധാന ചര്‍ച്ചാവിഷയം തന്നെ ഊര്‍ജ്ജത്തെ സംബന്ധിച്ചായിരിക്കുമെന്ന സൂചനയാണ് പ്രധാനമന്ത്രി ഇക്കഴിഞ്ഞ അവസാനത്തെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ നല്കിയത്.

ഊര്‍ജ്ജ മേഖലയില്‍ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച് ലോകത്തെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയതിന്‌ശേഷമാണ് ശ്രീ. മോദി ഇക്കാര്യം ട്വിറ്ററില്‍ കുറിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ നാഴികക്കല്ലായിരിക്കും ഊര്‍ജ്ജമേഖലയിലെ സഹകരണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഹൗഡി മോദി പരിപാടിയില്‍ എടുത്തു പറഞ്ഞത്.
2017 ജൂണില്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തിയ ഊര്‍ജ്ജരംഗത്തെ സഹകരണത്തില്‍ ഉറച്ചു നില്‍ക്കേണ്ടതിന്റെ പ്രാധാന്യം ഇരുനേതാക്കളും ആവര്‍ത്തിച്ചു. ഈ രംഗത്ത് നിലനില്‍ക്കുന്ന നിയമനിക്ഷേപ തടസ്സങ്ങള്‍ നീക്കി, ഖരരൂപത്തിലും ദ്രാവക-വാതകരൂപത്തിലുമുള്ള ഊര്‍ജ്ജം പരമാവധി ഉല്പാദിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയാണ് പ്രസിഡന്റ് ട്രംപ് കൊണ്ടുവന്ന അമേരിക്കയുടെ ആദ്യ ഊര്‍ജ്ജ പദ്ധതി.
ഇന്ത്യയുടെ ത്വരിതഗതിയിലുള്ള വളര്‍ച്ചയ്ക്ക് വലിയ തോതില്‍ ഊര്‍ജ്ജംആവശ്യമാണ്.അതുകൊണ്ടുതന്നെ പരമ്പരാഗതമായ മാര്‍ഗ്ഗങ്ങള്‍ കൂടാതെ ് മറ്റ്മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനും സ്വയം പര്യാപ്തതയ്ക്കും ശ്രമിക്കുകയാണ്. പാരീസ് കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വാതക ഇന്ധനത്തിലധിഷ്ഠിതമായ സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യത്തിലേക്കാണ് ഇന്ത്യ മുന്നേറുന്നത്.
മിഡില്‍ ഈസ്റ്റിനെ കൂടുതല്‍ ക്രൂഡ് ഓയിലിനായി ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. എണ്ണ-പ്രകൃതി വാതക ഇന്ധനം ലഭിക്കാനുള്ള ഒരു പ്രധാന ഉറവിടമായി ഇതോടെ അമേരിക്ക മാറുകയാണ്. അമേരിക്കയില്‍ നിന്ന് 2017 മുതലാണ് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാന്‍ ആരംഭിച്ചത്.കേവലം രണ്ട് വര്‍ഷംകൊണ്ട് പദ്ധതി വലിയ വിജയമായി മാറി. കഴിഞ്ഞ വര്‍ഷമാണ് വാതക ഇന്ധനത്തിന്റെ ആദ്യ ഇറക്കുമതി നടന്നത്.അമേരിക്കയില്‍ നിന്ന് ഊര്‍ജ്ജത്തിന്റെ ഇറക്കുമതി വര്‍ദ്ധിക്കുന്നത് ഇരുരാജ്യങ്ങളുടെ വ്യാപാര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇടയാക്കും.ഊര്‍ജ്ജമേഖലയിലെ തന്ത്രപ്രധാന സഹകരണം ലക്ഷ്യമിട്ട് സംയുക്ത സമ്മേളനം കഴിഞ്ഞവര്‍ഷം നടന്നിരുന്നു. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും അമേരിക്കന്‍ ഊര്‍ജ്ജ സെക്രട്ടറി റിക് പെറിയും അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ നാല് വിഷയങ്ങളാണ് പ്രാധാന്യം നേടിയത്. എണ്ണയും പ്രകൃതിവാതകവും, ഊര്‍ജ്ജമേഖലയുടെ കാര്യക്ഷമത, പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ സ്രോതസ്സുകള്‍, കല്‍ക്കരി എന്നീ നാല് പ്രധാന മേഖലകളിലെ സഹകരണത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നു.
ഇതിനെ തുടര്‍ന്ന് ഇന്ത്യയുടെ പെട്രോനെറ്റ് എല്‍.എന്‍.ജി ലിമിറ്റഡും അമേരിക്കന്‍ കമ്പനിയായ ടെല്ലൂറിയന്‍ ഇന്‍കും തമ്മില്‍ 750 കോടി ഡോളറിന്റെ പ്രകൃതി വാതക കരാറില്‍ ഒപ്പിട്ടു.
ഇതില്‍ 250 കോടി നിക്ഷേപ സ്വഭാവമാണ്. യു.എസിലെ ഡ്രിഫ്റ്റ് വുഡ് എല്‍.എന്‍.ജി. ടെര്‍മിനലില്‍ 18 ശതമാനം ഓഹരി പെട്രോ നെറ്റിന് ഉറപ്പ്
വരുത്തുന്നു. പ്രതിവര്‍ഷം 50 ലക്ഷം ടണ്‍ എല്‍.എന്‍.ജി.യും പെട്രോ നെറ്റിന് ഓഹരിവിഹിതമായി ലഭിക്കും.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും, ഭാരത് പെട്രോളിയവുംഅമേരിക്കയില്‍ നിന്നും അസംസ്‌കൃത എണ്ണ ഇറക്കുമതിചെയ്യുന്നതിന് പ്രത്യേകം കരാറില്‍ ഏര്‍പ്പെട്ടു. ഗയിലും റിലയന്‍സും പോലുള്ള വന്‍കിട കമ്പനികള്‍യു.എസ്. പ്രകൃതിവാതക പദ്ധതികളില്‍ നിക്ഷേപം നടത്തിക്കഴിഞ്ഞു. സാങ്കേതിക വിദ്യ കൈമാറ്റത്തിലൂടെ ഇന്ത്യയിലെ പ്രകൃതി വാതക പര്യവേഷണം കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കാന്‍ ഈ നടപടിയിലൂടെ സാധ്യമാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഇന്ത്യയിലെ കുറഞ്ഞ കോര്‍പ്പറേറ്റ് നികുതി നിരക്കും, ലളിതമായ നിക്ഷേപ നടപടിക്രമങ്ങളും അന്താരാഷ്ട്ര ഊര്‍ജ്ജ കമ്പനികള്‍ സ്വാഗതം ചെയ്തു. ഇന്ത്യയില്‍ ഊര്‍ജ്ജ പരിവര്‍ത്തന മേഖലയില്‍ നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചര്‍ച്ചക്കിടയിലാണ് കമ്പനി സി.ഇ.ഒ.മാര്‍ ഇന്ത്യ ഗവണ്‍മെന്റിന്റെ നടപടികളില്‍ സന്തുഷ്ടി അറിയിച്ചത്. ഊര്‍ജ്ജമേഖലയില്‍ ഇന്ത്യയുടെ വിദേശ നിക്ഷേപത്തില്‍ 12 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായതായി അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി കണ്ടെത്തി.ശുദ്ധ ഊര്‍ജ്ജവുമായി ബന്ധപ്പെട്ട് ഇന്ത്യയും അമേരിക്കയും തമ്മില്‍ വലിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഇന്ത്യയും അമേരിക്കയും തമ്മില്‍ ഊര്‍ജ്ജ മേഖലയിലുള്ള സഹകരണം വരുംനാളുകളില്‍ പുതിയ ഉയരങ്ങളിലേക്ക് എത്തുമെന്ന ശുഭപ്രതീക്ഷയിലാണ് ഇരുരാജ്യങ്ങളും.

തയ്യാറാക്കിയത്: സത്യജിത്‌മൊഹന്തി
മുതിര്‍ന്ന സാമ്പത്തിക ലേഖകന്‍

വിവരണം : നരേന്ദ്ര മോഹന്‍

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം