വികസന സഹകരണം ഊട്ടിയുറപ്പിച്ച് മോദി - ജി ജിന്‍പിങ് കൂടിക്കാഴ്ച

ചൈനീസ് പ്രസിഡന്റ് ഷി-ജിന്‍ പിങ് പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച മാമല്ലപുരത്ത് നടന്നു. പരസ്പര സഹകരണത്തില്‍ പുതിയ അധ്യായമെഴുതാന്‍ തീരുമാനിച്ച് ഇന്ത്യ-ചൈന രണ്ടാം അനൗദ്യോഗിക ഉച്ചകോടി ഇന്നലെ അവസാനിച്ചു. ആഗോള പ്രാദേശിക തലങ്ങളില്‍ പ്രക്ഷുബ്ധമായ അന്തരീക്ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉഭയകക്ഷി ബന്ധം കൂടുതല്‍ വിപുലവും സുസ്ഥിരവുമാക്കുന്നതിന് പ്രാധാന്യം നല്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഏഷ്യയില്‍ ഒരേ സമയം തുല്യ ശക്തികളായി വളര്‍ന്നു വരുന്ന രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള രണ്ടാമത്തെ അനൗപചാരിക ഉച്ചകോടി അന്താരാഷ്ട്രതലത്തില്‍ ഏറെ ശ്രദ്ധേയമായിരുന്നു. ആദ്യദിനം തന്ത്രപരമായ വിഷയങ്ങള്‍, സാംസ്‌കാരിക ബന്ധം, ആഭ്യന്തര വികസനം ഭീകരതയുടെ പശ്ചാത്തലത്തിലുമുള്ള വ്യാപാര-സുരക്ഷാ ആശങ്കകള്‍ എന്നിവയെക്കുറിച്ചായിരുന്നു ഇന്ത്യയും ചൈനയും ചര്‍ച്ച ചെയ്തത്. രണ്ടാം ദിവസം ഉഭയകക്ഷി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്. ഭീകരവാദം, വ്യാപാര നിക്ഷേപങ്ങള്‍, ജനങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധം എന്നിവയ്ക്കായിരുന്നു ചര്‍ച്ചയില്‍ ഊന്നല്‍ നല്‍കിയത്.

മാമല്ലപുരത്തെ ക്ഷേത്ര സമുച്ചയം സന്ദര്‍ശിക്കവെ പല്ലവരാജവംശം മുതലുള്ള രാജാക്കന്മാരുടെ നാഗരിക സംസ്‌കാരത്തെക്കുറിച്ചു ശ്രീ മോദി ചൈനീസ് പ്രസിഡന്റിന് വിശദീകരിച്ച് കൊടുത്തു. അടുത്തിടെ ബീജിംഗില്‍ ഏഷ്യന്‍ നാഗരകതെക്കുറിച്ച് സംഭാഷണം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഈ യോഗത്തില്‍ ഇന്ത്യയ്ക്ക് പങ്കെടുക്കാനായില്ല. എന്നിരുന്നാലും ചില നല്ല ഫലങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആശങ്കകളുണ്ടാക്കുന്ന വിവിധ വിഷയങ്ങളിലുള്ള തങ്ങള്‍ക്കുള്ള നിലപാടുകള്‍ ഇരുരാജ്യങ്ങളും പങ്കുവച്ചു. അതേസമയം യോഗത്തില്‍, കാശ്മീര്‍ പ്രശ്‌നം ഒരവസരത്തിലും ഉന്നയിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖെലെ വ്യക്തമാക്കി. വ്യാപാരമൂല്യ ശൃംഖലയിലെ ആഗോള അനിശ്ചിതത്തിന്റേയും സാമ്പത്തിക വളര്‍ച്ചാനിരക്ക് നിക്ഷേപ സാധ്യതകള്‍ എന്നിവയുടെ ദുര്‍ബലാവസ്ഥകളുടേയും അടിസ്ഥാനത്തില്‍ ഈ വിഷയങ്ങളില്‍ ഇരു രാജ്യ നേതാക്കളും പരസ്പര പ്രയോജനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായി. ആഗോളവത്കരണം പ്രോത്സാഹിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളും മുന്നോട്ടു വന്നു.

ഇരു രാജ്യനേതാക്കളുടേയും യോഗത്തില്‍, പതിനേഴോളം വിശാലമായ വിഷയങ്ങള്‍ ചര്‍ച്ചയ്‌ക്കെടുത്തതായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ അറിയിച്ചു. വുഹാന്‍ ഉച്ചകോടിയില്‍ തന്ത്രപരമായ ബന്ധം, ആശയവിനിമയം, അതിര്‍ത്തി സ്ഥിരത നിലനിര്‍ത്തല്‍, വ്യാപരക്കമ്മി പരിഹരിയ്ക്കല്‍, അഫ്ഗാനിസ്ഥാനിലെ സംയുക്ത പദ്ധതികള്‍ ഏറ്റെടുക്കല്‍, ജനങ്ങള്‍ തമ്മിലുള്ള പരസ്പര സമ്പര്‍ക്കം വികസിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ളവ ചര്‍ച്ച ചെയ്തിരുന്നു.

ഇവയില്‍ അഫ്ഗാന്‍ വിഷയം ഒഴികെ ബാക്കിയെല്ലാം മാമല്ലപുരം കൂടിക്കാഴ്ചയിലും ആവര്‍ത്തിച്ചു. താലിബാനുമായുള്ള ഏതെങ്കിലും കരാറിനെ അവഗണിക്കുന്ന സമീപകാല അമേരിക്കന്‍ നിലപാടുകളുടെ വെളിച്ചത്തില്‍ അഫ്ഗാന്‍ വിഷയം ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കിയത് നിലവിലെ പ്രാദേശിക സുരക്ഷാ സാഹചര്യങ്ങളില്‍ സന്തോഷം നല്‍കുന്ന കാര്യമാണ്. വ്യാപാര നിക്ഷേപ വിഷയങ്ങളെ സംബന്ധിച്ചുള്ള പ്രശ്‌നപരിഹാരത്തിനായി ഇന്ത്യന്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമനും ചൈനീസ് ഉപപ്രധാനമന്ത്രി ഹു-ചുന്‍ഹായും ഉള്‍പ്പെട്ട ഒരു ഉന്നതതല സമിതിയും രൂപീകരിച്ചു.

ഒരു രാജ്യങ്ങളിലേയും ജനങ്ങളുടെ പരസ്പര സമ്പര്‍ക്കം ശക്തിപ്പെടുത്താന്‍ ഇരു നേതാക്കളും തീരുമാനിച്ചു. കഴിഞ്ഞ ഡിസംബറില്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ്‌യിയുടെ ദില്ലി സന്ദര്‍ശന വേളയില്‍ വിനോദ സഞ്ചാരം, യൂത്ത് എക്‌സ്‌ചേഞ്ച് തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നത് സംബന്ധിച്ച് 10 കരാറുകളില്‍ ഇരു രാജ്യഓങ്ങളും ഒപ്പു വച്ചിരുന്നു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ നടത്തിയ ബീജിംഗ് സന്ദര്‍ശന വേളയിലും ഈ കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ചൈനീസ് പൗരന്മാര്‍ക്കുള്ള ഇ - വിസ ഇന്ത്യ കൂടുതല്‍ ഉദാരമാക്കുകയും ചെയ്തിരുന്നു.

ഫ്യൂജിയന്‍ - തമിഴ്‌നാട് പ്രവിശ്യകളുമായുള്ള സമുദ്രബന്ധം വിപുലീകരിക്കുന്നതിനെക്കുറിച്ചും അനൗപചാരിക ചര്‍ച്ചയില്‍ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള സമുദ്രബന്ധം സുഗമമാക്കുന്നതിന്റെ ഭാഗമായി ഒരു അക്കാദമി ആരംഭിക്കാനും യോഗത്തില്‍ നിര്‍ദ്ദേശം ഉണ്ടായി.

ഉച്ചകോടിയിലെ കൂടിക്കാഴ്ചകള്‍ ഏതെങ്കിലും വിഷയത്തെ സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടാക്കാനല്ല, മറിച്ച് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. പരസ്പര സഹകരണവും ധാരണയും ആഴത്തിലുള്ളതാക്കി മാറ്റാന്‍ ചെന്നൈ ബന്ധം കൂടുതല്‍ വഴിവച്ചതില്‍ ഇരു രാജ്യങ്ങളും സന്തുഷ്ടി രേഖപ്പെടുത്തി. ഭാവിയില്‍ ഈ സമീപനം തുടരാനും അവര്‍ തീരുമാനിച്ചു.

മൂന്നാം അനൗപചാരിക ചര്‍ച്ചയ്ക്കായി ഷീ ജിന്‍ പിങ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചൈനയിലേയ്ക്ക് ക്ഷണിച്ചു. ക്ഷണം പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കുകയും ചെയ്തു.

തയ്യാറാക്കിയത് : പ്രൊഫ. ശ്രീകാന്ത് കൊണ്ടപ്പള്ളിജവഹര്‍ലാല്‍ സര്‍വ്വകലാശാല കിഴക്കന്‍ ഏഷ്യന്‍ പഠന വിഭാഗം അദ്ധ്യക്ഷന്‍


വിവരണം : സുലൈമാന്‍

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം