കര്‍താര്‍പൂരിന്റെ പ്രാധാന്യം

ഇന്ത്യ വിഭജനത്തിലൂടെ സിഖ് സമുദായത്തിന് ആരാധനാ സ്വാതാന്ത്ര്യം നഷ്ടമായ വിശുദ്ധ ആലയങ്ങളില്‍ സുഗമമായ പ്രവേശനം ലഭിക്കണമെന്നത് സിഖുകാരുടെ എന്നത്തെയും പ്രാര്‍ത്ഥനയാണ്. സിഖ് ദേവാലയങ്ങളില്‍ ഏറ്റവുമധികം പ്രാധാന്യമര്‍ഹിക്കുന്നതാണ് കര്‍താര്‍പൂര്‍ സാഹിബ്. ഗുരുനാനക് തന്റെ ജീവിതാവസാനത്തെ 18 വര്‍ഷങ്ങള്‍ ചിലവഴിക്കുകയും മരണമടയുകയും ചെയ്ത രവി നദിയുടെ തീരത്ത് നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന കര്‍താര്‍പൂര്‍ സാഹിബ്, അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയായി ഇന്ത്യയില്‍ നിന്ന് കാണാവുന്നതരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇടനാഴിയുടെ ഉദ്ഘാടനത്തോടെ പ്രതിദിനം ആയിരക്കണക്കിന് തിര്‍ത്ഥാടകര്‍ക്ക് ഇവിടം സന്ദര്‍ശിക്കാനാകും. ഇന്ത്യന്‍ ഭാഗത്ത് ഗുര്‍ദാസ്പൂരിലെ ദേരാ ബാബാ നാനാകില്‍ കര്‍താര്‍പൂര്‍ സാഹിബ് ഇടനാഴിയുടെ ഇന്റഗ്രേറ്റഡ് ചെക്‌പോസ്റ്റ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയില്‍ പ്രണാമമര്‍പ്പിക്കാന്‍ തീര്‍ത്ഥാടകര്‍ക്ക് ഇതോടെ കൂടുതല്‍ സൗകര്യമായതായി പ്രധാനമന്ത്രി പറഞ്ഞു. ദര്‍ബാര്‍ സാഹിബിലേയ്ക്കുള്ള ആദ്യ ഇന്ത്യന്‍ തീര്‍ത്ഥാടക സംഘത്തില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, കേന്ദ്ര മന്ത്രിമാരായ ഹര്‍സിമ്രത് കൗര്‍ ബാദല്‍, ഹര്‍ദീപ് സിംഗ് പുരി എന്നിവരുള്‍പ്പെട്ടിരുന്നു.

ഗുരു നാനാക്കിന്റെ 550-ാം ജന്മവാര്‍ഷികം അദ്ദേഹത്തിന്റെ സന്ദേശങ്ങളുടെ പ്രതിഫലനത്തിനും പുനര്‍വിചിന്തനത്തിനുമുള്ള അവസരം കൂടിയാണ്. കര്‍താര്‍പൂരിലെ ഗുരുവിന്റെ ജീവിതകാലത്താണ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട സന്ദേശങ്ങള്‍ ഉളവായത്. ഏതാണ്ട് 20 വര്‍ഷക്കാലത്തെ നിരന്തരമായ യാത്രയ്‌ക്കൊടുവില്‍ ഗുരുനാനാക്ക് കര്‍താര്‍പൂരില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. തന്റെ യാത്രാവേളകളില്‍ അദ്ദേഹം സത്യവും സത്യസന്ധമായ ജീവിതവും, അനുകമ്പയും മനുഷ്യര്‍ക്കിടയില്‍ തുല്യതയും, സൃഷ്ടിയുടെയും ആരാധനയുടെയും ശരിയായ രീതിയും വ്യാപിപ്പിച്ചു. എല്ലാ വിശ്വാസധാരകളിലുമുള്ള വിദ്യാസമ്പന്നരായ മനുഷ്യരുമായി അദ്ദേഹം സംവാദങ്ങള്‍ നടത്തുകയും അറിയില്ലായ്മയെയും അന്ധതയെയും ദൂരീകരിക്കുകയും സന്യാസത്തെ തള്ളിക്കളയുകയും മതാചാരങ്ങളെ ഇല്ലായ്മ ചെയ്യുകയും ചെയ്തു.

തന്റെ ആത്മീയ സന്ദേശങ്ങള്‍ക്ക് പ്രായോഗിക രൂപം ഗുരുനാനാക് നല്‍കിയത് കര്‍താര്‍പൂരിലാണ്. ഗൃഹസ്ഥനായി ജീവിച്ച അദ്ദേഹം കാര്‍ഷികവൃത്തി ചെയ്തു. ഹിന്ദുക്കളും മുസ്ലീങ്ങളും സമ്പന്നരും ദരിദ്രരും കച്ചവടക്കാരും എല്ലാം അദ്ദേഹത്തെ മാര്‍ഗദര്‍ശിയായി കണ്ടു. ഒരു സന്യാസി സമൂഹത്തിന്റെ സൃഷ്ടിയല്ല, മറിച്ച് കുടുംബങ്ങളും ലൗകീക ഉത്തരവാദിത്തങ്ങളുമുള്ള കച്ചവടക്കാരുടെയും കൃഷിക്കാരുടെയും,കരകൗശലപ്പണിക്കാരുടെയും സമുദായമായിരുന്നു ഉണ്ടായത്. ദൈവീക ഉദ്ദേശത്തിന്റെ പ്രതിഫലനമാണ് ലോകത്ത് ഉണ്ടാകേണ്ടത് എന്നതായിരുന്നു അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ അടിസ്ഥാനം. യാഥാര്‍ത്ഥ്യത്തില്‍ ജീവിക്കുകയും സകല മാലിന്യങ്ങളില്‍ നിന്നും അകന്നു നിന്ന് മാനവരാശിയുടെ ക്ലേശങ്ങള്‍ ഇല്ലാതാക്കുന്നതിനായി സാധ്യമായതെല്ലാം ചെയ്യുകയെന്നതാണ് മനുഷ്യ ജീവിതത്തിന്റെ മാര്‍ഗ്ഗം.

ആചാരങ്ങളും സ്വയംത്യാഗങ്ങളും നിറഞ്ഞ ഭക്തി വെറും ഉപരിപ്ലവമാണ് ; പ്രായോഗിക നന്മയുമായി ഭക്തി ബന്ധിപ്പിക്കുമ്പോമാണ് കൂടുതല്‍ പ്രാധാന്യം ഉണ്ടാകുന്നത്. ലളിതമായ വാക്കുകളില്‍ ഈ സന്ദേശങ്ങളെ ചുരുക്കി പറയുന്നത് ഇങ്ങനെയാണ് :

കിര്‍ത് കരോ - കര്‍മ്മം ചെയ്യുക.

നാം ജപോ - ദൈവനാമം ധ്യാനിക്കുക.

വന്ദ് ഛകോ - സഹാനുഭൂതി പങ്കുവയ്ക്കുക.

ഗുരുനാനാക്കിന്റെ കര്‍താര്‍പൂരിലെ താമസ കാലയളവിലാണ് നിരവധി പ്രധാനപ്പെട്ട സിഖ് ആചാരങ്ങള്‍ ഉടലെടുത്തത്. ധരംസാല്‍, സന്‍ഗത്, പന്‍ഗത് ആചാരങ്ങള്‍ ഇതില്‍ വരും.

സൃഷ്ടാവിനെ സ്തുതിച്ചുകൊണ്ടുള്ള ഗുരുനാനാക്കിന്റെ ഗീതങ്ങള്‍ ശ്രവിക്കാന്‍ ജനങ്ങള്‍ ഒരുമിച്ചു കൂടിയിരുന്ന ആരാധനാലയമായിരുന്നു ധരംസാല്‍. ഇത് പിന്നീട് ഗുരുദ്വാരകളായി മാറി.

കീര്‍ത്തനങ്ങള്‍ ശ്രവിക്കാന്‍ ഒരുമിച്ചു കൂടിയിരുന്നത് സന്‍ഗത് എന്നും അറിയപ്പെട്ടു. സന്‍ഗത് സാഹോദര്യം സൃഷ്ടിക്കുകയെന്ന ഒരു സമൂഹ ഉത്തരവാദിത്തം കൂടി നിറവേറ്റിയിരുന്നു.

സമ്പന്നരും ദരിദ്രരും ഒന്നിച്ചിരുന്ന് ലന്‍കറില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന പാരമ്പര്യമാണ് പന്‍ഗതിനുള്ളത്. ഇത് സ്വയം സേവനത്തിന്റെ ആത്മാവിനെ മൂര്‍ത്തീകരിക്കുന്നു. ചുരുക്കത്തില്‍ ഗുരുനാനാക്കിന്റെ സന്ദേശങ്ങളായ തുല്യത, മാനുഷികമായ സഹാനുഭൂതി, ദൈവത്തിന്റെ ഏകരൂപം എന്നതിലേയ്ക്ക് പുനരര്‍പ്പണം ചെയ്യാനുള്ള ഒരു സുവര്‍ണ്ണാവസരം കൂടിയാണ് കര്‍താര്‍പൂര്‍ ഇടനാഴിയുടെ തുറന്നതിലൂടെ ലഭ്യമായിരിക്കുന്നത്.

നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം.


തയ്യാറാക്കിയത് : നവ്‌തേജ് സര്‍ന,

അമേരിക്കയിലേയ്ക്കുള്ള മുന്‍ ഇന്ത്യന്‍

അംബാസിഡറും ദി ബുക്ക് ഓഫ്

നാനാക് -ന്റെ ഗ്രന്ഥകാരനും.

വിവരണം : നരേന്ദ്രമോഹന്‍

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം