ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം

ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സാംസ്‌കാരിക ഐക്യവും അടിവരയിടുന്നതായിരുന്നു കഴിഞ്ഞയാഴ്ച പുതിയ മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജഗ് നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം. ഇന്ത്യന്‍ മഹാസമുദ്രത്തിലെ വാനിലാദ്വീപ് എന്ന വിളിപ്പേരുള്ള മൗറീഷ്യസിന്റെ ജനസംഖ്യയായ 1.3 കോടിയില്‍ മൂന്നില്‍ രണ്ടും ഇന്ത്യന്‍ വംശജരാണ്. സാമ്പത്തികം, സുരക്ഷ, വികസനം എന്നീ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പരസ്പരാശ്രിതത്വവും സന്ദര്‍ശനം വ്യക്തമാക്കുന്നു.

നയതന്ത്ര വൃത്തങ്ങളില്‍ ജഗ്‌നാഥിന്റെ സന്ദര്‍ശനം വ്യക്തിപരം എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നതെങ്കിലും ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്ന രാഷ്ട്രത്തലവന്മാരെ സ്വീകരിക്കുന്ന ഹൈദരാബാദ് ഹൗസില്‍ അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ബന്ധങ്ങള്‍ സുദൃഢമാക്കുമെന്ന് ഇരുരാഷ്ട്രത്തലവന്മാരും ആവര്‍ത്തിച്ചു വ്യക്തമാക്കുകയും ചെയ്തു. സുരക്ഷിതവും സ്ഥിരതയാര്‍ന്നതും സമൃദ്ധവുമായ മൗറീഷ്യസ് എന്ന ലക്ഷ്യത്തിനുള്ള ഇന്ത്യയുടെ പിന്തുണ ശ്രീ. നരേന്ദ്രമോദി മൗറീഷ്യസ് പ്രധാനമന്ത്രിയെ അറിയിച്ചു.
ശക്തമായ മൗറീഷ്യസ് കെട്ടിപ്പടുക്കാനുള്ള മൗറീഷ്യന്‍ ജനതയുടെ ശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ ശക്തമായ പിന്തുണയാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. ദ്വീപ് രാഷ്ട്രമായ മൗറീഷ്യസില്‍ ഇദംപ്രഥമമായി നടപ്പാക്കുന്ന മെട്രോ എക്‌സ്പ്രസ് പദ്ധതി, ആധുനിക സൗകര്യങ്ങളോടു കൂടിയ ഇ.എന്‍.ടി. ആശുപത്രി, സാമൂഹ്യപാര്‍പ്പിട പദ്ധതി എന്നിവയിലെ ഇന്ത്യയുടെ പങ്കാളിത്തത്തിന് മൗറീഷ്യസ് പ്രധാനമന്ത്രി നന്ദി അറിയിച്ചു. മൗറ്യഷ്യന്‍ ജനതയ്ക്ക് വളരെയധികം പ്രയോജനപ്പെട്ട പദ്ധതികളാണ് ഇവ. പുരോഗതി പ്രാപിച്ച ഇന്ത്യ-മൗറീഷ്യസ് ദീര്‍ഘകാല ബന്ധത്തില്‍ ദ്വീപ് രാഷ്ട്രത്തിലെ ജനങ്ങളും വളരെയധികം തല്പരരാണ്.
ഇന്ത്യയുമായ ബന്ധത്തില്‍ സമഗ്രമായ പുരോഗതിയും ആഴത്തിലുള്ള സഹകരണവും തന്റെ മുന്‍ഗണനകളാണെന്ന് ശ്രീ. ജഗ്‌നാഥ് വ്യക്തമാക്കി. ഇതിനായി ഇന്ത്യയുടെ സഹകരണം അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട

ഉടന്‍ തന്നെ ജഗ്‌നാഥിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച ശ്രീ. നരേന്ദ്ര മോദി ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിക്കുകയും ചെയ്തു. തന്റെ പാര്‍ട്ടിയായ മിലിറ്റന്റ് സോഷ്യലിസ്റ്റ് മൂവ്‌മെന്റ് അധികാരത്തിലേറി ഒരു മാസത്തിനുള്ളില്‍ ഭാര്യാസമേതം അദ്ദേഹം ഇന്ത്യ സന്ദര്‍ശിക്കുകയും ചെയ്തു.
വിഖ്യാതനായ മുന്‍ മൗറീഷ്യസ് പ്രധാനമന്ത്രി അനിരുദ്ധ് ജഗ്‌നാഥിന്റെ മകനാണ് പ്രവിന്ദ് ജഗ്‌നാഥ്.
ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന മൗറീഷസിലെ കരിമ്പ് പാടങ്ങളിലെ തൊഴിലാളികളായി രണ്ട് നൂറ്റാണ്ട് മുമ്പെത്തിയവരുടെ പിന്മുറക്കാരാണ് ഇപ്പോഴവിടെയുള്ള ഇന്ത്യന്‍ വംശജര്‍. തന്ത്രപ്രാധാന്യം ഏറെയുള്ള ദ്വീപ് രാഷ്ട്രത്തിലെ ആത്മാഭിമാനമുള്ള പൗരന്മാരാണവരിപ്പോള്‍. വന്‍ശക്തികളെല്ലാം മൗറീഷ്യസുമായുള്ള സൗഹൃദം ആഗ്രഹിക്കുമ്പോഴും ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും, ഇന്ത്യയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമാണ് മൗറീഷ്യന്‍ ജനത മുന്‍ഗണന നല്കുന്നത്.
ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ നക്ഷത്രമെന്നും താക്കോലെന്നും വിളിപ്പേരുള്ള രാജ്യമാണ് മൗറീഷ്യസ്. യൂറോപ്പിനേയും ഇന്ത്യയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന സമുദ്ര പാതയില്‍ ആധിപത്യമുറപ്പിക്കാനുള്ള ശ്രമം എന്നും യൂറോപ്യന്മാര്‍ നടത്തിയിരുന്നു. 2015-ല്‍ തന്റെ പോര്‍ട്ട് ലൂയിസ് സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ മഹാസമുദ്രത്തെ സംബന്ധിച്ച് തന്ത്രപ്രധാനമായ സാഗര്‍ അഥവാ സെക്യൂരിറ്റി ആന്റ്

ഗ്രോത്ത് ഫോര്‍ ഓള്‍ പദ്ധതിയെപ്പറ്റി വ്യക്തമാക്കിയിരുന്നുവെന്നത് ശ്രദ്ധേയമാണ്.
ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശനിക്ഷേപം ഏറ്റവും കൂടുതല്‍ ഒഴുകിയെത്തുന്നത് മൗറീഷ്യസില്‍ നിന്നാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഏറ്റവും നിര്‍ണ്ണായക സംഭാവനയായി ഇതിനെ കണക്കാക്കാം. ആഫ്രിക്കന്‍ യൂണിയന്‍, ഇന്ത്യന്‍ ഓഷന്‍ റിം അസോസിയേഷന്‍, ഇന്ത്യന്‍ ഓഷന്‍ കമ്മീഷന്‍ എന്നിവയില്‍ അംഗരാഷ്ട്രമായ മൗറീഷ്യസിന് ഇന്ത്യയുടെ തന്ത്രപരമായ സാമ്പത്തിക താല്പര്യങ്ങളില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാനാകും. ഉഭയകക്ഷി താല്പര്യങ്ങള്‍ക്കും മുന്‍ഗണനകള്‍ക്കും അനുസൃതമായി സാമ്പത്തിക സുരക്ഷാ ബന്ധങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനാണ് ഇരു പ്രധാനമന്ത്രിമാരുടെയും തീരുമാനം.
ഇരുരാഷ്ട്രങ്ങളിലെയും ജനങ്ങള്‍ പങ്കിടുന്ന സമാന സാംസ്‌കാരിക പൈതൃകം നയതന്ത്ര ബന്ധത്തെ അരക്കിട്ടുറപ്പിക്കുമെന്നും മുന്നോട്ടുകൊണ്ടു പോകുമെന്നുമാണ് പ്രധാനമന്ത്രി പ്രവിന്ദ് ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം നല്‍കുന്ന സൂചന.


തയ്യാറാക്കിയത് : രഞ്ജിത്കുമാര്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

വിവരണം : ഷീജ ഗണേഷ്

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്