പുരോഗമിക്കുന്ന 22-ാമത് ഇന്ത്യ-ചൈന പ്രത്യേക പ്രതിനിധിതല ചര്‍ച്ചകള്‍

ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി അതിര്‍ത്തി സംബന്ധമായ ചര്‍ച്ചകള്‍ നടത്തുന്നതിന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യ സന്ദര്‍ശിച്ചു. ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിനെയും വാങ് യി സന്ദര്‍ശിക്കുകയുണ്ടായി. ചില സുപ്രധാന വസ്തുതകള്‍ കൊണ്ട് ഇത്തവണത്തെ പ്രത്യേക പ്രതിനിധി ചര്‍ച്ചകള്‍ ശ്രദ്ധേയമായിത്തീര്‍ന്നിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്റും തമ്മിലുള്ള അനൗപചാരിക ഉച്ചകോടി 2019 ഒക്ടോബറില്‍ തമിഴ്‌നാട്ടിലെ മാമല്ലപുരത്ത് നടന്നിരുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കൂടുതല്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനുള്ള നടപടികള്‍ നടപ്പാക്കുമെന്ന് ഇരു നേതാക്കളും അന്ന് ധാരണയിലെത്തി. എങ്കില്‍ മാത്രമെ അതിര്‍ത്തികളില്‍ സമാധാനം ഉറപ്പുവരുത്താനാകൂ എന്നായിരുന്നു ചര്‍ച്ചയിലെ കണ്ടെത്തല്‍.

'ഉഭയകക്ഷി ബന്ധത്തിന്റെ പുരോഗതിയ്ക്കും അതിര്‍ത്തി സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും പുതിയ കാഴ്ചപ്പാടും തന്ത്രപരമായ മാര്‍ഗ്ഗനിര്‍ദ്ദേശവും ഇരുരാഷ്ട്രങ്ങളുടെയും നേതൃത്വം വാഗ്ദാനം ചെയ്തതായി'' ചര്‍ച്ചയ്ക്കുശേഷം അജിത് ഡോവല്‍ അറിയിച്ചു.

ഇന്ത്യ-ചൈന പ്രശ്നം കൈകാര്യം ചെയ്യുന്നതിനുള്ള നിയമങ്ങള്‍ രൂപീകരിക്കാനും അതിര്‍ത്തിയില്‍ സേനകള്‍ തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താനും തീരുമാനമായതായി ചര്‍ച്ചകള്‍ക്കുശേഷം ചൈന വ്യക്തമാക്കി. സുരക്ഷാ സാഹചര്യങ്ങളിലെ അനിശ്ചിതത്വത്തിന്റെയും അതിവേഗ സൈനിക നവീകരണത്തിന്റെയും പശ്ചാത്തലത്തില്‍ അതിര്‍ത്തിയിലെ കാര്യനിര്‍വഹണത്തിലെ പിഴവുകള്‍ പരിഹരിക്കുന്നതിനും ഇരു രാജ്യങ്ങളിലെയും സൈന്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും നടപടികള്‍ സ്വീകരിക്കാനും ചര്‍ച്ചകളില്‍ തീരുമാനമായി.

ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമായി ഇന്ത്യ മാറ്റിയതിനുശേഷം നടന്ന ആദ്യ ചര്‍ച്ചയായിരുന്നു 22-ാമത് അതിര്‍ത്തി ചര്‍ച്ച.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനുശേഷം, ലഡാക്കിന്റെ ആഭ്യന്തര പദവിയില്‍ മാറ്റം വരുത്തിയതിനെതിരെ ചൈന ശബ്ദമുയര്‍ത്തിയിട്ടുണ്ട്. കൂടാതെ കശ്മീര്‍ പ്രശ്‌നത്തെ ഐക്യരാഷ്ട്ര സുരക്ഷാ സമിതിയില്‍ അവതരിപ്പിച്ച പാകിസ്ഥാന്റെ നടപടികളെ ചൈന പിന്തുണച്ചിട്ടുമുണ്ട്. എന്നാല്‍ ഈ നീക്കങ്ങള്‍ ഇന്ത്യ തീര്‍ത്തും പരാജയപെടുത്തുകയും ചെയ്തിരുന്നു.

അതിര്‍ത്തി ചര്‍ച്ചയ്ക്ക് തൊട്ടുമുമ്പ് കശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വീണ്ടും ഒരു യോഗം ചൈന നിര്‍ദ്ദേശിച്ചു. എന്നാല്‍ യു.എന്‍. സമാധാന പരിപാലന ദൗത്യ സമിതിയ്ക്ക് കശ്മീരിലെ നിലവിലെ സാഹചര്യങ്ങള്‍ അംഗരാജ്യങ്ങളെ അറിയിക്കാന്‍ കഴിയാത്തതിനാല്‍ യോഗം മാറ്റിവയ്ക്കുകയായിരുന്നു.

യു.എന്‍. സമാധാന ദൗത്യത്തിന്റെ റിപ്പോര്‍ട്ട് തയ്യാറായതിനുശേഷം ഒരു മീറ്റിംഗിന് അഭ്യര്‍ത്ഥിക്കുമെന്ന് യു.എന്നിലെ ചൈനയുടെ അംബാസഡര്‍ പറയുകയുണ്ടായി. എന്നാല്‍, ഇരു രാജ്യങ്ങളും പരസ്പര വിശ്വാസവും, ബഹുമാനവും പുലര്‍ത്തേണ്ടതുണ്ടെന്ന് ഇന്ത്യ വ്യക്തമാക്കി. ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇന്ത്യ സ്വീകരിക്കുന്ന നടപടികളില്‍ ചൈന കൂടുതല്‍ സൂക്ഷ്മതയോടെ ഇടപെടണമെന്നാണ് ഇതിന്റെ അര്‍ത്ഥം.

അതിര്‍ത്തി പ്രശ്നം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ചൈന ഒരു പ്രായോഗിക സംവിധാനം മുന്നോട്ട് വച്ചിട്ടുണ്ടെന്നും ഇതിന് ഇന്ത്യയുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിഞ്ഞുവെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പ്രസ്താവിച്ചു. അതിര്‍ത്തി ചര്‍ച്ചകളെ സംബന്ധിച്ച് അടുത്ത കാലത്തായി വന്ന ഗുണപരമായ പ്രസ്താവനകളില്‍ ഒന്നാണിത്. എന്നാല്‍ സംവിധാനത്തിന്റെ കൃത്യമായ സ്വഭാവത്തെക്കുറിച്ചും ഇന്ത്യ ഇതിനെ എങ്ങനെ പരിഗണിക്കുന്നു എന്നതിനെക്കുറിച്ചും ഉള്ള വിശദാംശങ്ങള്‍ ഇപ്പോഴും അജ്ഞാതമാണ്. അതിര്‍ത്തി ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ അതിര്‍ത്തി നിര്‍ണയം സംബന്ധിച്ച് ഇരുപക്ഷവും അഭിപ്രായങ്ങള്‍ കൈമാറുമെന്ന് വാങ് യി പരാമര്‍ശിച്ചിരുന്നു. അതേസമയം അന്തിമ രൂപരേഖ സംബന്ധിച്ച് ധാരണയാകാന്‍ കഴിഞ്ഞില്ലെങ്കിലും പരസ്പരം സ്വീകാര്യമായ സംവിധാനം വികസിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഇരുപക്ഷവും അറിയിച്ചിട്ടുണ്ട്.

നയതന്ത്ര ബന്ധത്തിന്റെ 70-ാം വാര്‍ഷികം ഇരു രാജ്യങ്ങളും അടുത്ത വര്‍ഷം ആഘോഷിക്കാനിരിക്കെ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി ചര്‍ച്ചകള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ ഉഭയകക്ഷി ബന്ധത്തിന്റെ പുരോഗതിക്കായി ഇരു രാജ്യങ്ങളും പ്രവര്‍ത്തിക്കേണ്ടതുണ്ട്. പൗരസഹകരണത്തിനും പങ്കുവയ്ക്കലുകള്‍ക്കുമാണ് അടുത്തവര്‍ഷത്തില്‍ ചൈന പ്രാധാന്യം നല്‍കുന്നത്. ഇരു രാജ്യങ്ങളുടെയും സാംസ്‌കാരിക പൈതൃകത്തിലൂടെ രാഷ്ട്രീയ ഭൗമ വേര്‍തിരിവിനപ്പുറം ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപനവും ഈ ആശയത്തെ പ്രതിഫലിപ്പിക്കുന്നു.

ഇന്ത്യ-ചൈന ബന്ധം ഉയര്‍ച്ചതാഴ്ച്ചകളിലൂടെയാണ് കടന്നുപോയിരുന്നതെങ്കിലും ഇപ്പോള്‍ നടക്കുന്ന അതിര്‍ത്തി ചര്‍ച്ചകള്‍ ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധത്തിന് അനുകൂലമാറ്റം വരുത്തുമെന്നാണ് കണക്കാക്കുന്നത്.

തയ്യാറാക്കിയത് : ഡോ. എം.എസ്. പ്രതിഭ,
ചൈനീസ് നയതന്ത്രകാര്യ വിദഗ്ധ

വിവരണം : ദീപു എസ്.എല്‍.

Comments