നയതന്ത്ര ബന്ധങ്ങള്‍ ശക്തമാക്കി ഇന്ത്യയും ഒമാനും

ഗള്‍ഫ് മേഖലയിലെ ബൃഹത്തും സമ്പല്‍സമൃദ്ധവുമായ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒമാന് തീരെ കുറഞ്ഞ അന്താരാഷ്ട്ര പ്രാധാന്യമാണുള്ളത്. എന്നാല്‍ പേര്‍ഷ്യന്‍ കടലിടുക്കിന്റെ തന്ത്രപ്രധാന സ്ഥാനത്ത് നിലകൊള്ളുന്ന ഒമാനുമായി ഇന്ത്യയ്ക്കുള്ള ബന്ധം ഏറെ നയതന്ത്ര പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഏറെക്കാലം ആഭ്യന്തര കലഹങ്ങളും സാമ്പത്തിക മുരടിപ്പും അനുഭവിച്ചു വന്നിരുന്ന ഒമാനില്‍ സുല്‍ത്താന്‍ ഖ്വാബുസിന്റെ നേതൃത്വം ഒരു വഴിത്തിരിവായി. 1970 മുതല്‍ സുല്‍ത്താന്‍ ഖ്വബൂസാണ് ഒമാനിലെ ഭരണയന്ത്രം തിരിക്കുന്നത്. അദ്ദേഹം സമൃദ്ധമായ എണ്ണ സമ്പത്തിനെ സാമ്പത്തിക ചാലക ശക്തിയായി വഴിമാറ്റുകയും അത് ജനക്ഷേമത്തിനും രാജ്യപുരോഗതിക്കും വഴിതെളിക്കുകയും ചെയ്തു.

അയല്‍ രാജ്യങ്ങളുമായി സന്തുലിതമായ ബന്ധം പുലര്‍ത്തിയ ഒമാന്‍ ചിന്നഭിന്നമായ ഗള്‍ഫ് മേഖലയില്‍ പ്രാദേശികമായി പ്രധാന പങ്കുവഹിക്കുന്ന രാജ്യമാണ്. പ്രാദേശിക പിരിമുറുക്കങ്ങളും വിവാദ പ്രശ്‌നങ്ങളും തന്ത്രപരമായി പരിഹരിക്കുന്നില്‍ ഒമാന്റെ പങ്ക് വളരെ വലുതാണ്.

ഗള്‍ഫ് മേഖലയില്‍ ഒമാന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ ഇന്ത്യ പതിറ്റാണ്ടുകളായി ആ രാജ്യവുമായി ദൃഢമായ ഉഭയകക്ഷി ബന്ധം നിലനിര്‍ത്തുന്നു. രാഷ്ട്രീയ-നയതന്ത്ര-വാണിജ്യ മേഖലകളിലാണ് ഇന്ത്യയ്ക്ക് ഒമാനുമായി തന്ത്രപരമായ പങ്കാളിത്തമുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഈ ബന്ധം കൂടുതല്‍ ശക്തമാവുകയാണ്. 2014 ജൂണില്‍ ശ്രീ നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റടുത്തിന് തൊട്ടുപിന്നാലെ ഒമാന്‍ വിദേശകാര്യമന്ത്രി യൂസഫ് ബിന്‍ അലാവി അദ്ദേഹത്തെ സന്ദര്‍ശിച്ചു. പ്രധാനമന്ത്രിയായ ശേഷം വിദേശത്തുനിന്നും ശ്രീ നരേന്ദ്രമോദിയെ സന്ദര്‍ശിക്കുന്ന ആദ്യ നേതാവായിരുന്നു ഒമാന്‍ വിദേശകാര്യമന്ത്രി. തുടര്‍ന്ന് 2015 ഫെബ്രുവരിയില്‍ അന്നത്തെ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജ് ഒമാന്‍ സന്ദര്‍ശിച്ചിരുന്നു. 2016 മെയ് മാസത്തില്‍ അന്നത്തെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും ഒമാന്‍ സന്ദര്‍ശിച്ചിരുന്നു.

2018 ഫെബ്രുവരിയില്‍ കൂടുതല്‍ ഉഭയകക്ഷി ബന്ധം സാധ്യമാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒമാന്‍ സന്ദര്‍ശിക്കുകയും ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഉഭയകക്ഷി തലത്തിലും അന്താരാഷ്ട്ര തലത്തിലുമുളള സുപ്രധാന പ്രശ്‌നങ്ങള്‍ ഇരുവരും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.

വ്യാപാരത്തിലൂടെയും നിക്ഷേപങ്ങളിലൂടെയും സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുക, ഭീകരവാദത്തെ ചെറുക്കുന്നതിനായി സുരക്ഷ ശക്തിപ്പെടുത്തുക എന്നിവയുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് പ്രധാനമായും നടന്നത്. സമുദ്ര സുരക്ഷ സംബന്ധിച്ച് യോജിച്ച് പ്രവര്‍ത്തിക്കാനും ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഒമാനിലെ ദുഖ്മം തുറമുഖത്ത് അറ്റകുറ്റപ്പണികള്‍ക്കുള്ള സൗകര്യങ്ങള്‍ നല്‍കുന്നതിനുമുള്ള തീരുമാനം കൂടിക്കാഴ്ചയിലുണ്ടായി.

കഴിഞ്ഞ ആഴ്ചയില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഒമാന്‍ സന്ദര്‍ശിച്ചു. ഒമാന്‍ വിദേശകാര്യമന്ത്രി യൂസഫ് ബിന്‍ അലാവിയുമായും മറ്റ് നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. സാമുദ്രിക ഗതാഗതം സംബന്ധിച്ചുള്ള കരാറിലും ഇരു രാജ്യങ്ങളും ഒപ്പു വച്ചു. മസ്‌ക്കറ്റിലെ ഇന്ത്യന്‍ സമൂഹവുമായും വിദേശകാര്യമന്ത്രി സംവദിച്ചു. ഏഴ് ലക്ഷത്തി എണ്‍പതിനായിരം ഇന്ത്യാക്കാരാണ് ഒമാനില്‍ പ്രവാസികളായുള്ളത്. ഒമാന്റെ സാമ്പത്തിക വികസനത്തില്‍ ഇവര്‍ ശ്രദ്ധേയമായ സംഭാവനകളാണ് നല്‍കുന്നത്.

ഒമാന്റെ പ്രധാന വ്യാപാര പങ്കാളിയാണ് ഇന്ത്യ. 500 കോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നടന്നത്. ഇതിനു പുറമേ ഗള്‍ഫ് മേഖലയിലെ നയതന്ത്ര പങ്കാളിയായും ഇന്ത്യ ഒമാനെ കണക്കാക്കുന്നു. ഒമാന്‍ രാഷ്ട്രീയ നേതൃത്വവുമായി ആഴത്തിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ ഒമാന്‍ സന്ദര്‍ശനം സഹായകരമായതാണ് ഇന്ത്യ കണക്കാക്കുന്നത്. ഇത് ഇന്ത്യയ്ക്കും ഒമാനും ഇടയിലെ നയതന്ത്ര, രാഷ്ട്രീയ ബന്ധങ്ങള്‍ വിപുലപ്പെടുത്തും.

ഒമാനുമായുള്ള ബന്ധം ശക്തിപ്പെടുത്താനും അതിലൂടെ ഗള്‍ഫ് മേഖലയുമായുള്ള നയതന്ത്ര ബന്ധങ്ങല്‍ മെച്ചപ്പെടുത്താനുമുള്ള ഇന്ത്യയുടെ താത്പര്യത്തിന് അടിവര ഇടുന്നതാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ ഒമാന്‍ സന്ദര്‍ശനം.

തയ്യാറാക്കിയത് : ഡോ. മുദ്ദാസിര്‍ ഖ്വാമര്‍
പശ്ചിമേഷ്യാ നയതന്ത്ര വിശകലന വിദഗ്ധന്‍

വിവരണം : അനില്‍ കുമാര്‍

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം