ചൈന-പാകിസ്ഥാന്‍ കൂട്ടുകെട്ട് വീണ്ടും ദൃശ്യമാകുന്നു

കശ്മീര്‍ വിഷയത്തില്‍ യു.എന്‍ സുരക്ഷാ സമിതിയില്‍ അനൗപചാരിക കൂടിയാലോചനകള്‍ വേണമെന്ന ചൈനയുടെ ആവശ്യം അവര്‍ക്ക് തന്നെ തിരിച്ചടിയായി. ചൈനയുടെ ഈ നടപടിയെ പാകിസ്ഥാന്‍ പിന്തുണയ്ക്കുകയും ചെയ്തു. എന്നാല്‍ ഭൂരിഭാഗം സുരക്ഷാ സമിതി അംഗങ്ങളും ചൈനയുടെ നീക്കം തള്ളിക്കളഞ്ഞു. ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കിക്കൊണ്ടുള്ള ഇന്ത്യയുടെ നടപടിയ്‌ക്കെതിരെ യു.എന്‍ രക്ഷാസമിതിയില്‍ പ്രശ്‌നം ഉന്നയിക്കാനുള്ള ചൈനയുടെ മൂന്നാമത്തെ ശ്രമമാണ് അംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പാളിയത്. ഇത്തരം തിരിച്ചടികളില്‍ നിന്ന് ബീജിംഗ് 'ശരിയായ പാഠങ്ങള്‍' ഉള്‍ക്കൊള്ളണമെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം തുറന്നടിയ്ക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഇത് ഒരു ഉഭയകക്ഷി പ്രശ്‌നം മാത്രമാണെന്ന് തന്നെയാണ് ഭൂരിഭാഗം അംഗങ്ങളും കരുതുന്നത്.
ഇത്തരം വ്യാജ ആരോപണങ്ങള്‍ പാകിസ്ഥാന്‍ ഉന്നയിക്കുന്നതിലൂടെ ആ രാജ്യത്തിന്റെ മുന്നോട്ടുള്ള ഗതിയെ ആണ് അത് ദോഷകരമായി ബാധിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരാംഗം സയ്യദ് അക്ബറുദ്ദീന്‍ പറഞ്ഞു. നയതന്ത്രം എന്നത് ചെന്നായയുടെ കരച്ചില്‍ പോലെയല്ല. അത് ദുഷ്‌ക്കരവും എത്ര ചെറുതുമാണെങ്കിലും യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള നടപടികളാകണം. അതുകൊണ്ടുതന്നെ ആഗസ്റ്റ് 5 ന് ഞങ്ങള്‍ ഉണ്ടായിരുന്നിടത്തേക്കാണ് ആ ചെറിയ നടപടിയെന്നും. അക്ബറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു. സുരക്ഷാ സമിതിയിലെ പ്രധാന സ്ഥിര അംഗങ്ങളായ അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ്, റഷ്യ എന്നിവര്‍ ഇന്ത്യയുടെ നീക്കങ്ങളെ വാസ്തവത്തില്‍ പിന്തുണച്ചിരുന്നു. നാല് സ്ഥിരാംഗങ്ങളും ഇക്കാര്യത്തെ 'ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം' എന്നാണ് വിശേഷിപ്പിച്ചതും.
നയതന്ത്രത്തിന് വ്യക്തമായ വഴികളാണ് ആവശ്യം. അതാണ് ഒരുപക്ഷേ അഞ്ചുമാസമായി പാകിസ്ഥാന്‍ തടസ്സപ്പെടുത്തുന്നതുമെന്ന് അക്ബറുദ്ദീന്‍ പറഞ്ഞു. അതിനാല്‍ ആ പാതയിലേക്ക് നീങ്ങുകയും നയതന്ത്രത്തില്‍ ഗൗരവമായ ഉദ്ദേശ്യം കാണിക്കുകയും ചെയ്യുക എന്നതും മാത്രമാണ് ആദ്യ പടിയായി ഇസ്ലാമാബാദ് കാണിക്കേണ്ടത്.
സുരക്ഷാ സമിതിയിലെ കൂടിയാലോചനായോഗ ക്രമത്തിലെ മറ്റ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടിടത്ത് കശ്മീര്‍ പ്രശ്‌നം ഉന്നയിക്കാന്‍ പാകിസ്ഥാന്റെ എക്കാലത്തേയും സുഹൃത്തായ ചൈന ഒരു പുതിയ പ്ലാറ്റ്‌ഫോം തയ്യാറാക്കിയിരുന്നു. അഞ്ച് സ്ഥിരാംഗങ്ങളില്‍ ഒരാള്‍ മാത്രമായിരുന്നു കശ്മീരിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തുനിഞ്ഞത്. എന്നാല്‍ മറ്റെല്ലാ സ്ഥിരാംഗങ്ങളും ഇതിനെ കുറിച്ച് വളരെ വ്യത്യസ്തമായി സംസാരിച്ചു. ആഗോള സമവായം എന്നതാണ് ഇതിലൂടെ വെളിവായതെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരംഗം ഉടന്‍ പ്രതികരിച്ചു.
ഇത്തരം ഇടപെടലുകളിലൂടെ കാശ്മീര്‍ വിഷയം അന്താരാഷ്ട്രവത്ക്കരിക്കാന്‍ ഇതിനോടകം മൂന്നു തവണയാണ് ചൈന ശ്രമിച്ചത്. ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ പുതുതായി അംഗങ്ങള്‍ വരുന്ന സാഹചര്യത്തില്‍ ഒരു ഭാഗ്യപരീക്ഷണമെന്ന നിലയിലാണ് ഇപ്പോഴത്തെ ശ്രമം. എല്ലാ വര്‍ഷവും രക്ഷാസമിതിയിലേക്ക് പുതിയ അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അഞ്ച് അംഗരാജ്യങ്ങള്‍ക്ക് പകരമായി പുതിയ രാജ്യങ്ങള്‍ അംഗങ്ങളായി വന്നു. ഇതോടെ രക്ഷാസമിതിയുടെ മനോഭാവത്തില്‍ മാറ്റമുണ്ടാകുമെന്നാണ് ചൈന പ്രതീക്ഷിച്ചിരുന്നത്. എന്നാലിതുവരെ ചൈനയെയും പാകിസ്ഥാനെയും പിന്തുണയ്ക്കാന്‍ ആരും തയ്യാറായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഏറ്റവും അവസാനം അടച്ചിട്ട മുറിയില്‍ നടന്ന രക്ഷാസമിതി യോഗത്തിലും കാശ്മീര്‍ പ്രശ്‌നം ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നാണ് നിര്‍ദ്ദേശമുണ്ടായതെന്ന് ശ്രീ. അക്ബറുദ്ദീന്‍ അറിയിച്ചു. ഭീകരത ഔദ്യോഗിക നയമാക്കിയ രാജ്യമാണ് പാകിസ്ഥാന്‍. ഗാധാരണ രാജ്യങ്ങള്‍ക്ക് ഇങ്ങനെ ചെയ്യാനാകില്ല. സാധാരണ രാജ്യങ്ങളെപ്പോലെ പാകിസ്ഥാന്‍ പെരുമാറിയാല്‍ ഇന്ത്യ ചര്‍ച്ചകള്‍ക്ക് തയ്യാറാണ്.
370-ാം അനുഛേദം റദ്ദാക്കിയശേഷം കിട്ടുന്ന അവസരങ്ങളിലെല്ലാം ഇതുയര്‍ത്തി കൊണ്ടുവരാന്‍ പാകിസ്ഥാന്‍ ശ്രമിച്ചുവരികയാണ്. ഇതുവരെ ഇതു ഫലം കണ്ടില്ലെന്നുമാത്രം. തന്റെ ഭരണപരാജയം മറയ്ക്കാന്‍ കാശ്മീര്‍ വിഷയം സജീവമായി നിര്‍ത്താനാണ് ഇമ്രാന്‍ ഖാന്‍ ശ്രമിക്കുന്നത്. ഇത് പാകിസ്ഥാന്റെ ഇരട്ടമുഖത്തെയാണ് വെളിവാക്കുന്നത്.
പാകിസ്ഥാന്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ആദ്യത്തെ കലാപങ്ങളും മറയ്ക്കാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ കൈയിലുള്ള ഏക ആയുധമാണ് ഇന്ത്യാ വിരുദ്ധത. ഇത്തരം ചെപ്പടി വിദ്യകള്‍ കൊണ്ട് ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകില്ലെന്ന് ഇമ്രാന്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. മാനവ വികസന സൂചികയില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും അവസാന സ്ഥാനത്താണ് പാകിസ്ഥാന്‍. ആറരക്കോടി ജനങ്ങള്‍ ഇപ്പോഴും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് കഴിയുന്നത്. ദാരിദ്ര്യവും തൊഴിലില്ലായ്മയും ഏറ്റവും ബാധിക്കുന്നത് സ്ത്രീകളെയാണ്.
ഇന്ത്യയെക്കുറിച്ചുള്ള സംസാരം നിര്‍ത്തി താന്‍ വാഗ്ദാനം ചെയ്ത റിയാസത്ത്-ഇ-മദീന അഥവാ ക്ഷേമരാഷ്ട്രം ഉറപ്പുവരുത്താനുള്ള നടപടികളാണ് ഇമ്രാന്‍ഖാന്‍ സ്വീകരിക്കേണ്ടത്.

തയ്യാറാക്കിയത് : കൗഷിക് റോയി  വാര്‍ത്താ വിശകലന വിദഗ്ധന്‍


വിവരണം : രഞ്ജിത്ത്

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം