മ്യൂണിച്ച് സുരക്ഷാ സമ്മേളനം 2020 : പ്രധാന തീരുമാനങ്ങള്‍

56-ാമത് മ്യൂണിച്ച് സുരക്ഷാ സമ്മേളനം കഴിഞ്ഞ ആഴ്ച ജര്‍മ്മനിയിലെ മ്യൂണിച്ചില്‍ നടന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളിലുണ്ടായിക്കൊണ്ടിരിക്കുന്ന മൂല്യവ്യതിയാനങ്ങളും, തന്ത്രപരമായ അനിശ്ചിതത്വങ്ങളും കാരണം ഉയര്‍ന്നുവന്ന അവസ്ഥ മുന്‍നിര്‍ത്തിയായിരുന്നു ഇത്തവണത്തെ സമ്മേളനം. സഖ്യകക്ഷികളില്‍ നിന്നും ആഗോള ആശങ്കകളില്‍ നിന്നും വാഷിംഗ്ടണ്‍ അകലം പാലിക്കുകയാണെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് സമ്മേളനത്തില്‍ ആശങ്ക അറിയിച്ചു. യൂറോപ്യന്‍ വികാരം ഉള്‍ക്കൊള്ളുന്നതായി അറിയിച്ച യു.എസ.് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ട്രാന്‍സ് അറ്റ്‌ലാന്റിക് സഖ്യത്തിന്റെ പരാജയത്തിന് അമിത പ്രാധാന്യം ലഭിക്കുന്നതായും വ്യക്തമാക്കി. മൈക്ക് പോംപിയോയുടെ അഭിപ്രായത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഒത്തൊരുമിച്ച് വിജയത്തിലേക്ക് കുതിക്കുകയാണ്. നാറ്റോയിലൂടെ യൂറോപ്പിന്റെ അതിര്‍ത്തി സംരക്ഷിക്കുന്നതിലും ഇസ്ലാമിക് സ്റ്റേറ്റിനെ പരാജയപ്പെടുത്താനുള്ള ശ്രമത്തിന് നേതൃത്വം നല്‍കുന്നതിലും വാഷിംഗ്ടണ്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജര്‍മ്മന്‍ പ്രസിഡന്റ് ഫ്രാങ്ക്-വാള്‍ട്ടര്‍ സ്റ്റെയ്ന്‍മിയറിന്റെ അഭിപ്രായങ്ങള്‍ക്കുള്ള മറുപടിയായിരുന്നു ഇത്. അന്താരാഷ്ട്ര സമൂഹത്തിന്റെ ആശയങ്ങളെ പോലും അമേരിക്ക നിരസിക്കുന്നതായാണ് സ്റ്റെയ്മര്‍ അഭിപ്രായപ്പെട്ടത്. യു.എസ് അയല്‍രാജ്യങ്ങളുടേയും പങ്കാളികളുടെയും ചെലവിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. പാശ്ചാത്യ രാജ്യങ്ങള്‍ ദുര്‍ബലമാകുന്നതിനെക്കുറിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും മുന്നറിയിപ്പ് നല്‍കി.
നാറ്റോയെ പിന്തുണയ്ക്കുമ്പോഴും പ്രതിരോധ കാര്യങ്ങളില്‍ അമേരിക്കക്കൊപ്പം നിന്ന് സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യം മാക്രോണ്‍ അടിവരയിട്ടു പറയുന്നുണ്ട്. യൂറോപ്പ് പുതിയ സൈനിക ശക്തിയായി ഉയരുകയെന്ന മാക്രോണിന്റെ കാഴ്ചപ്പാടിനെ മ്യൂണിച്ച് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ ഇഷിഞ്ചര്‍ സ്വാഗതം ചെയ്തു. ഉക്രെയ്നിലെ നടപടിയില്‍ യൂറോപ്യന്‍ യൂണിയന്‍ റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിട്ടും റഷ്യയുമായി കൂടുതല്‍ സംഭാഷണത്തിനും പുനരാലോചനയ്ക്കും വേണ്ടി ഫ്രഞ്ച് പ്രസിഡന്റ് സമ്മേളനത്തില്‍ ആവശ്യം ഉന്നയിച്ചു. ഡോണ്‍ബാസില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കാനുള്ള സാധ്യത കാരണം 2020 ലെ അപകടകരമായ പ്രദേശങ്ങളിലൊന്നായിട്ടാണ് മ്യൂണിച്ച് സുരക്ഷാ സമിതി ഉക്രെയ്നെ കാണുന്നത്.
പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ആശയങ്ങള്‍ ഇന്ന് വെല്ലുവിളിക്കപ്പെടുകയാണെന്ന് ജര്‍മ്മന്‍ പ്രതിരോധ മന്ത്രി അന്നഗ്രെറ്റ് ക്രാമ്പ്-കാരെന്‍ബര്‍ അഭിപ്രായപ്പെട്ടു. സുരക്ഷ വര്‍ധിപ്പിക്കുന്നതിന് അന്താരാഷ്ട്രതലത്തിലുള്ള കൂട്ടായ ശ്രമങ്ങളും അവര്‍ അഭ്യര്‍ഥിച്ചു. കൂടാതെ ആഫ്രിക്കയിലെ സഹേല്‍ മേഖല ഉള്‍പ്പെടെയുള്ള വിദേശ നയതന്ത്ര ദൗത്യങ്ങളില്‍ കൂടുതല്‍ സജീവമാകാന്‍ അവര്‍ ജര്‍മ്മനിയോട് ആവശ്യപ്പെടുകയും ചെയ്തു.
ബീജിംഗിന്റ ചാരന്‍ എന്ന നിലയില്‍ അമേരിക്ക കണക്കാക്കുന്ന ചൈനീസ് ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ വാവെയെ കുറിച്ചുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഉച്ചകോടിയില്‍ ഉടനീളം യു.എസും യൂറോപ്പും ഭിന്നതയിലായിരുന്നു. പാശ്ചാത്യ അടിസ്ഥാനസൗകര്യ മേഖലയിലേക്ക് നുഴഞ്ഞുകയറാനുള്ള ചൈനയുടെ കുടില തന്ത്രത്തിന്റെ ശിശുവാണ് വാവെയെന്ന് യു.എസ്. പ്രതിരോധ സെക്രട്ടറി ചൂണ്ടിക്കാട്ടി. 5 ജി ശൃംഖല നിര്‍മ്മിക്കാന്‍ വാവെയെ അനുവദിച്ചുകൊണ്ടുള്ള തീരുമാനം പുന:പരിശോധിക്കാന്‍ ബ്രിട്ടന് യു.എസ്. മുന്നറിയിപ്പ് നല്‍കി. നാറ്റോയിലെ പരിഷ്‌കാരങ്ങളുടെയും യൂറോപ്പിന്റെ സമവായ സമീപനത്തിന്റെ ആവശ്യവും ചൂണ്ടിക്കാട്ടി, അമേരിക്കയും യൂറോപ്പും തമ്മിലുള്ള സംഘട്ടന സാധ്യതകളെ ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹെയ്‌കോ മാസ് തള്ളിക്കളഞ്ഞു.
ദക്ഷിണ ചൈന കടലില്‍ ചൈനീസ് ആധിപത്യമില്ല എന്ന യൂറോപ്യന്‍ ഭാഷ്യമാണ് അമേരിക്ക-യൂറോപ്പ് പ്രശ്‌നങ്ങള്‍ക്കുള്ള മറ്റൊരു കാരണം. സമാധാനത്തിനാണ് ചൈന മുന്‍തൂക്കം നല്‍കുന്നതെന്നും ലോക സമാധാനത്തിനും സ്ഥിരതയ്ക്കുമായി ലോകരാജ്യങ്ങളുമായി സഹകരിക്കാനാണ് ചൈന ശ്രമിക്കുന്നതെന്നുമാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി യുടെ വാദം.
വുഹാനിലെ കൊറോണ വൈറസ് ബാധ എങ്ങനെ നേരിടാം എന്നതിനെപ്പറ്റിയും അംഗങ്ങള്‍ ചര്‍ച്ച നടത്തി. രോഗം കൈകാര്യം ചെയ്യുന്നതില്‍ ചൈനീസ് ഗവണ്‍മെന്റിനെ വിദേശകാര്യ സഹമന്ത്രി ക്വിന്‍ ഗാംഗ് അഭിനന്ദിച്ചു.
ജനാധിപത്യം സംരക്ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം കശ്മീര്‍ വിഷയം ജനാധിപത്യപരമായി കൈകാര്യം ചെയ്യുന്നതാണെന്ന് യു.എസ്. സെനേറ്റര്‍ ലിന്‍ഡ്‌സേ ഗ്രഹാം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ജനാധിപത്യത്തിന് തങ്ങളുടെ പ്രശ്‌നങ്ങള്‍ സ്വന്തമായി തന്നെ പരിഹരിക്കാന്‍ സാധിക്കുമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്.ജയശങ്കര്‍ തിരിച്ചടിച്ചു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായി ശ്രീ. ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനവും ചര്‍ച്ചയില്‍ വിഷയമായി. മ്യൂണിച്ച് സമ്മേളനത്തിന്റെ ഭാഗമായി സൗദി, ഒമാന്‍ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും ശ്രീ. ജയശങ്കര്‍ ചര്‍ച്ച നടത്തി.
പടിഞ്ഞാറന്‍ സഖ്യത്തിനെ കുറിച്ചുള്ള ലോക രാജ്യങ്ങളുടെ അഭിപ്രായങ്ങള്‍ അറിയാനുള്ള വേദി കൂടെയായിരുന്നു 2020 മ്യൂണിച്ച് സമ്മേളനം. മ്യൂണിച്ച് സമ്മേളനം പോലുള്ള വേദിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍, സംവാദങ്ങള്‍ എന്നിവ സ്വാഭാവികമാണ്. എന്നാല്‍, അന്താരാഷ്ട്ര സമൂഹത്തിന് കൂടുതല്‍ ഗുണം ലഭിക്കുന്ന രീതിയില്‍, പൊതു സുരക്ഷാ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്ത് ലോകത്തെ സുരക്ഷിതമായ ഒരു പ്രദേശമാക്കി മാറ്റുന്നതിനായിരിക്കണം സമ്മേളനം ഊന്നല്‍ നല്‍കേണ്ടത്.

തയ്യാറാക്കിയത് : ഡോ. സംഘമിത്ര ശര്‍മ്മ,
യൂറോപ്യന്‍ കാര്യ നയതന്ത്ര വിദഗ്ധന്‍

വിവരണം : കൃഷ്ണ എ.

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം