അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അഷ്‌റഫ് ഗാനിയ്ക്ക് വിജയം

2019 സെപ്തംബര്‍ 28 ന് നടന്ന അഫ്ഗാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലം 5 മാസത്തെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ് ഈ മാസം 18 ന് പ്രഖ്യാപിച്ചു. നിലവിലെ പ്രസിഡന്റ് അഷ്‌റഫ് ഗാനി വിജയിച്ചു. അദ്ദേഹത്തിന്റെ മുഖ്യ എതിരാളി ഡോ. അബ്ദുള്ള അബ്ദുള്ള തെരഞ്ഞെടുപ്പുഫലം അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ഇലക്ഷന്‍ കമ്മീഷന്റെ നടപടിയെ കുറ്റപ്പെടുത്തിയ അബ്ദുള്ള അടുത്ത ഗവണ്‍മെന്റ് താന്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചു. 15 ശതമാനത്തോളം വോട്ടുകള്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നേരിയ ഭൂരിപക്ഷത്തിനാണ് പ്രസിഡന്റ് ഗാനി വിജയിച്ചത്. അദ്ദേഹത്തിന് 50.64 ശതമാനം വോട്ടു ലഭിച്ചു.
വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അഷ്‌റഫ് ഗാനിയെ ഇന്ത്യ അഭിനന്ദിച്ചു. അഫ്ഗാനിലെ ജനാധിപത്യ പ്രക്രിയയ്ക്ക് പിന്തുണ അറിയിക്കുകയും ചെയ്തു. നയതന്ത്ര തലത്തിലുള്ള ബന്ധവും സഹകരണവും തുടരുമെന്നും പുറത്തുനിന്നുള്ള ഭീകരവാദം തടയുന്നതിനും രാജ്യത്ത് സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിനുള്ള എല്ലാ സഹായവും പുതിയ ഗവണ്‍മെന്റിന് നല്‍കുമെന്നും ഇന്ത്യ ഉറപ്പു നല്‍കി.
ഇത് ആദ്യമായല്ല അഫ്ഗാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്യപ്പെടുന്നത്. 2014 ഇലക്ഷനിലും ശ്രീ. ഗാനിയും ഡോ. അബ്ദുള്ളയും അബ്ദുള്ളയും തമ്മിലായിരുന്നു മത്സരം. അന്നും തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് തര്‍ക്കമുണ്ടായി. അന്ന് ഒത്തുതീര്‍പ്പെന്ന നിലയില്‍ ഡോ. അബ്ദുള്ളയെ ഭരണഘടനാപരമായി ഇല്ലാത്ത ചീഫ് എക്‌സിക്യൂട്ടീവ് എന്ന പോസ്റ്റില്‍ നിയമിച്ച് തര്‍ക്കം പരിഹരിക്കുകയായിരുന്നു. നാല് വര്‍ഷത്തിനുശേഷമാണ് സെപ്തംബര്‍ 2018 ല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷവും അഫ്ഗാന്‍ ഗവണ്‍മെന്റ് ഈ രണ്ടു നേതാക്കളുടെ നേതൃത്വത്തില്‍ പരസ്പരം ചേരി തിരിഞ്ഞ് പ്രവര്‍ത്തിക്കുകയായിരുന്നു. തങ്ങള്‍ക്ക് താല്പര്യമുള്ള ഉദ്യോഗസ്ഥരെ പ്രധാന പോസ്റ്റുകളില്‍ നിയമിക്കാന്‍ ഇരുനേതാക്കളും ശ്രമിച്ചു. ഈ തര്‍ക്കം മുതലെടുക്കാന്‍ താലബാനടക്കമുള്ള ഭീകരവാദ ഗ്രൂപ്പുകള്‍ ശ്രമിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും താലിബാനുമായി സമാധാന ശ്രമങ്ങള്‍ നടക്കുന്ന വേളയിലാണ് പുതിയ തെരഞ്ഞെടുപ്പുഫലം പുറത്തു വന്നത്. അക്രമം അവസാനിപ്പിക്കുന്നതിന് ഇരുപാര്‍ട്ടികള്‍ക്കും അനുവദിച്ചിരിക്കുന്ന ഏഴ് ദിവസത്തെ സമയത്തിനുശേഷമായിരിക്കും അന്തിമ കരാറുകള്‍ ഒപ്പു വയ്ക്കുക. സമാധാന ഉടമ്പടി ഉണ്ടായാല്‍ അതിനുശേഷം അമേരിക്കന്‍ സൈനികരെ ഘട്ടം ഘട്ടമായി അഫ്ഗാനില്‍ നിന്ന് പിന്‍വലിക്കും. അന്തിമഫലം താലിബാനുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും ഉണ്ടാകുക.
താലിബാനും അഫ്ഗാന്‍ ഗവണ്‍മെന്റുമായി നിരവധി തവണ ചര്‍ച്ചകള്‍ നടന്നു. താലിബാനെ പ്രതിനിധീകരിക്കുന്നവര്‍ സ്വന്തം നിലയിലാണ് പങ്കെടുക്കുന്നതെന്ന് താലിബാന്‍ വ്യക്തമാക്കിയിട്ടുണ്ട്. താലിബാന്റെ സമാധാനത്തിനായുള്ള ശ്രമം ഒരു ട്രോജന്‍ കുതിര തന്ത്രം മാത്രമാണെന്ന് പ്രസിഡന്റ് ഗാനി അഭിപ്രായപ്പെട്ടു.
താലിബാന്‍ ഇതുവരെയും അഫ്ഗാന്‍ ഗവണ്‍മെന്റിന്റെ വ്യവസ്ഥകള്‍ അംഗീകരിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ ചൊല്ലിയുള്ള തര്‍ക്കം ഗാനി ഗവണ്‍മെന്റിന്റെ നിയമസാധുത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ജനാധിപത്യപരമായ ഒരു പ്രക്രിയ തുടരുന്നതിനെ താലിബാന്‍ തുടക്കം മുതല്‍ തന്നെ എതിര്‍ക്കുന്നുണ്ട്. നിലവിലെ വിവാദം സമാധാന ശ്രമങ്ങളുടെ വേഗത കുറയ്ക്കും. താലിബാന്‍ യു.എസ് പ്രസിഡന്റുമായി സമാധാന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട സാഹചര്യത്തിലാണ് അഫ്ഹാന്‍ ഗവണ്‍മെന്റിന്റെ നിയമ സാധുത തന്നെ ചോദ്യം ചെയ്യപ്പെടുന്നു എന്നത് ആശങ്ക ഉണര്‍ത്തുന്നു.

തയ്യാറാക്കിയത് : ഡോ. സ്മൃതി എസ് പട്‌നായിക്
ദക്ഷിണേഷ്യന്‍ വിഷയങ്ങളിലെ നയതന്ത്ര
ലേഖിത

വിവരണം : പി.എസ്. തുളസീദാസ്

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം